മുംബൈ: ആര്യന്‍ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി സാക്ഷിയായ കെ.പി. ഗോസാവിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താന്‍ ഇടനിലക്കാരനായിരുന്നു, ഗോസാവി കബളിപ്പിക്കുകയകണെന്ന് മനസിലായതോടെ താന്‍ മുന്‍കൈയെടുത്ത് പണം പൂജയ്ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഇടപാടില്‍ എന്‍. സി. ബി. യുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.

സമീര്‍ സര്‍ എന്നപേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു, ഇത് സമീര്‍ വാഖഡെയുടെ നമ്പര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ​ഗോസാവിക്ക് തങ്ങളുടെ മുന്നില്‍വെച്ച് ആ നമ്പരില്‍ നിന്ന് നിരന്തരം കോളുകള്‍ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ആ നമ്പര്‍ ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പര്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന കാര്യമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കകംതന്നെ താന്‍ സമ്മര്‍ദം ചെലുത്തി ആ പണം തിരികെ നല്‍കുകയായിരുന്നുവെന്നും ഇതിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ പറഞ്ഞു. സമീര്‍വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവിയാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. നേരത്തേ ലഹരിമരുന്ന്‌ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.