തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ തന്നെ ഉപകരണമാക്കിയെന്ന ആരോപണവുമായി സരിത എസ്.നായര്‍ രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രമുഖന്റെ മകന്‍ തന്റെ മാഫിയ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും ഇത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ക്കാണ് തന്നെ ഉപയോഗിച്ചത്. ഇവര്‍ക്ക് മാഫിയ ബിസിനസുകള്‍ ഉണ്ടെന്നും അവയിലെ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതെന്നും സരിത വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ ബിസിനസുകളില്‍ പങ്കാളികളാണ്.

തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ ഫ്രീലാന്‍സായി ചെയ്യുന്നുണ്ടായിരുന്നു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്കു പുറത്തു നിന്നു പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു. അങ്ങനെയാണ് താന്‍ ഇതില്‍ കരുവായതെന്നും സരിത വെളിപ്പെടുത്തി.