ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറയുന്നത്.

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.

നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈയൊരു ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരികുമാരി പറഞ്ഞു. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിട്ടുണ്ട്.