കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. കഴിഞ്ഞ ദിവസം രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഇത് കഴിഞ്ഞതിനെത്തുടര്‍ന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വിധി പറയുന്നതും നാളത്തേക്ക് മാറ്റി.

ദിലീപിനെ മൂന്ന് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആവര്‍ത്തിക്കുന്നു. തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മറുപടി നല്‍കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെളിവില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ഗൂഢാലോചന തെളിയിക്കുന്ന രേഖകളൊന്നും പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ദിലീപിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ വാദിച്ചത്.