ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാവധത്തിന് നിയമപരമായ അനുമതി നൽകാനുള്ള ബിൽ ശക്തമായ എതിർപ്പിനെ തുടർന്ന് സ്കോട്ടിഷ് പാർലമെന്റ് തള്ളി. വോട്ടെടുപ്പിൽ 69 പേർ എതിർക്കുകയും 57 പേർ അനുകൂലിക്കുകയും ചെയ്തു. വിമർശകരെയും മതസംഘടനകളെയും ആശ്വസിപ്പിക്കാൻ അവസാന നിമിഷ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടും ബിൽ പരാജയപ്പെടുകയായിരുന്നു . മുൻപ് ബിൽ മുന്നോട്ട് കൊണ്ടുപോകാൻ അനുമതി നൽകിയിരുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധേയമാണ്.

ബിൽ അവതരിപ്പിച്ച ലിയാം മക്കാർത്തർ അവസാനമായി ആറുമാസം മാത്രമേ ജീവിക്കാനാകൂ എന്ന് ഡോക്ടർമാർ വിലയിരുത്തുന്ന രോഗികൾക്ക് മാത്രമായി ദയാവധം പരിമിതപ്പെടുത്താൻ തയ്യാറായി. എങ്കിലും, രോഗികളുടെയും വൈകല്യമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന ആശങ്ക ഉയർത്തിയാണ് പലരും എതിർപ്പ് രേഖപ്പെടുത്തിയത്. ഡോക്ടർ-രോഗി ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും, സാമൂഹ്യപരിചരണത്തിലെ കുറവുകളും ബിൽ അപകടകരമാക്കുമെന്ന് വിമർശകർ പറഞ്ഞു.

ഇതിനിടെ, ബിൽ പാസായില്ലെങ്കിൽ രോഗികൾ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടിവരുമെന്നും നിയന്ത്രണങ്ങളില്ലാതെ അപകടകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അനുകൂലിക്കുന്നവർ മുന്നറിയിപ്പ് നൽകി. ജോൺ സ്വിന്നി ഉൾപ്പെടെ പ്രധാന നേതാക്കൾ ബില്ലിനെ എതിർത്തിരുന്നു. ഈ തീരുമാനത്തോടെ അടുത്ത കാലത്ത് യുകെയിൽ എവിടെയെങ്കിലും ദയാവധത്തിന് നിയമാനുമതി ലഭിക്കാനുള്ള സാധ്യത കുറയുന്നതായാണ് വിലയിരുത്തൽ.











Leave a Reply