സ്വന്തം ലേഖകൻ

യു കെ :- രണ്ടാം മഹായുദ്ധകാലത്തേതെന്ന് കരുതുന്ന ബോംബ് കടലിൽ വെച്ച് പൊട്ടി ഉണ്ടായ സ്ഫോടനത്തിൽ, ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യതൊഴിലാളികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച നോർഫോക്കിന് 25 കിലോമീറ്റർ വടക്കായാണ് അപകടം സംഭവിച്ചത്. വെള്ളത്തിനടിയിലാണ് ബോംബ് സ്ഫോടനം നടന്നത്. ഇത് ബോട്ടിനെ വളരെ ശക്തമായ രീതിയിൽ ബാധിച്ചു. ബോട്ടിലേക്ക് വെള്ളം കടന്നു അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റ മൂന്ന് പേരെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ അപകടസ്ഥലത്തു നിന്നും മാറ്റി.

അപകട സ്ഥലത്ത് വച്ച് തന്നെ പരിക്കേറ്റവരെ പാരാമെഡിക്കൽ സംഘവും മറ്റും പരിശോധിക്കുകയും ആവശ്യമായ അടിസ്ഥാന സഹായങ്ങൾ ചെയ്യുകയും ചെയ്തു. അപകടം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് ബോട്ടിൽ ഉണ്ടായിരുന്നവരും വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വളരെ ശക്തമായ രീതിയിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ബോട്ടിന്റെ വീൽ ഹൗസിനും, ഇൻഡോർ കമ്പാർട്ട്മെന്റുകൾക്കും എല്ലാം തന്നെ തകരാറ് സംഭവിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുവാൻ കോസ്റ്റ് ഗാർഡ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.