ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ‘സെക്‌സ് ആൻഡ് ദി സിറ്റി’ നായകൻ ക്രിസ് നോത്തിനെതിരെ ലൈംഗികാരോപണം. യഥാർത്ഥ പേരുകൾ വെളിപ്പെടുത്താതെ സോ, ലില്ലി എന്നീ പേരുകൾ സ്വീകരിച്ചാണ് സ്ത്രീകൾ ഗുരുതര ആരോപണം ഉന്നയിച്ചത്. 2004-ൽ വെസ്റ്റ് ഹോളിവുഡിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ച് ക്രിസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് സോ വെളിപ്പെടുത്തി. അന്ന് തനിക്ക് 22 വയസ്സായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 2015ൽ ന്യൂയോർക്ക് സിറ്റിയിലെ ഗ്രീൻവിച്ച് വില്ലേജ് അപ്പാർട്ട്‌മെന്റിൽ വെച്ച് ഇരുപത്തിയഞ്ചാം വയസ്സിൽ ക്രിസിന്റെ പീഡനത്തിനിരയായതായി ലില്ലി വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോർട്ടർ മാസികയിൽ വന്ന വെളിപ്പെടുത്തൽ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്ന് പറഞ്ഞ നോത്ത്, തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചു. നായകനെതിരെയുള്ള ആരോപണങ്ങളിൽ നിലവിൽ അന്വേഷണം നടക്കുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് (എൽഎപിഡി) പറഞ്ഞു. സെക്സ് ആൻഡ് സിറ്റിയുടെ സീക്വലായ ‘ആൻഡ് ജസ്റ്റ്‌ ലൈക്ക് ദാറ്റ്‌’ ഡിസംബർ 9നാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ആരോപണം ഉയർന്നത്.

എന്തുകൊണ്ടാണ് ഈ സ്ത്രീകൾ ലൈംഗികാരോപണങ്ങൾ ഉന്നയിക്കാൻ ഇത്രയും സമയം എടുത്തതെന്ന ചോദ്യം പ്രസക്തമാണ്. നീതി ലഭിക്കുന്നതിനേക്കാൾ ഉപരിയായി മീടൂ (#MeToo) ആരോപണം നടത്തി നായകനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. 1998-ൽ ആരംഭിച്ച ‘സെക്സ് ആൻഡ് ദി സിറ്റി’ 2004 വരെ നീണ്ട ടിവി ഡ്രാമയാണ്. ആറു സീസൺ ഉണ്ടായിരുന്നു. ടിവി ഷോയുടെ വിജയത്തിന് പിന്നാലെ രണ്ട് സിനിമയും നിർമ്മിക്കപ്പെട്ടു. അവയിലൊന്ന് ബോക്‌സ് ഓഫീസിൽ 419 മില്യൺ ഡോളർ നേടിയിരുന്നു.