ലൈംഗിക പീഡനം സഹിക്കാനാവാതെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു.

ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. പിതാവ് ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും അതാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

തിങ്കാളാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഭവം നടന്ന ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു.ഈ സമയം പെണ്‍കുട്ടി ഫോണില്‍ വിളിച്ച് സുഹൃത്തുക്കളുടെ സഹായം തേടി. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി അടുത്ത വീട്ടില്‍ ചെന്ന് പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു.പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്തമകള്‍ അമ്മയോട് പറഞ്ഞതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ രണ്ട് വിവാഹം കഴിച്ചതാണെന്നും ആദ്യഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കല്‍ബുര്‍ഗിലുമാണെന്ന് പൊലീസ് പറഞ്ഞു.രണ്ടാം വിവാഹത്തിലുള്ളതാണ് രണ്ട് പെണ്‍മക്കള്‍. ഇളയമകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബെംഗളൂരുവിലെ കോളേജില്‍ സുരക്ഷ ജീവനക്കാരനായിരുന്നു ഇയാള്‍.