വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പൊലീസുകാരുടെ കൊടിയ മര്‍ദ്ദനമെന്ന് കസ്റ്റഡില്‍ മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസില്‍ ഷമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂരില്‍ നിന്ന് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘പൊലീസുകാര്‍ കൂട്ടംചേര്‍ന്ന ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി’. സുമയ്യ പറയുന്നു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാമെന്നും ഇനി മര്‍ദ്ദിക്കരുതേയെന്നും പൊലീസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.

താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

‘ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പൊലീസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു’. സുമയ്യ പറഞ്ഞു.