പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പ്രതി സൈമൺ ലാലന്റെ മുൻവൈരാഗ്യമെന്ന് വ്യക്തമാകുന്നു. ലാലന് കൊല്ലപ്പെട്ട അനീഷിനോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചിൽ തന്നെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്. നെഞ്ചിന് പുറമെ മുതുകിലും രണ്ട് കുത്തുകളുണ്ട്.

മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നു. എന്നാൽ ലാലന്റെ വിലക്ക് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ ചിലകർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ആളെ തിരിച്ചറിയാതെ കുത്തിയതാണെന്ന ലാലന്റെ വാദവും ഇതോടെ പൊളിയുകയാണ്.

ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ലാലന്റെ വീട്ടിൽ വച്ച് അനീഷിന് കുത്തേൽക്കുന്നത്. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിച്ചു.

അതേസമയം, സംഭവത്തിലെ നിജസ്ഥിതി വ്യക്തമാകുന്നതിനായി അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവർ വിളിച്ചതിനെ തുടർന്നാണ് അനീഷ് പുലർച്ചെ ആ വീട്ടിലേക്ക് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എസി ഡി കെ പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ലാലനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പിന് എത്തിക്കും.