ഗാസിയാബാദ്: സ്‌നാപ്ഡീല്‍ എക്‌സിക്യൂട്ടീവ് ദീപ്തി ശരണ (24)യെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. പ്രതികളെ സഹായിച്ച മറ്റുള്ളവര്‍ക്കു വേണ്ടിയും അന്വേഷണം തുടരുകയാണെന്ന് ഗാസിയബാദ് പോലീസ് അറിയിച്ചു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ‘ദര്‍’ എന്ന ചിത്ത്രില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പ്രചോദനം ലഭിച്ചതെന്ന് പ്രധാനപ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ദീപ്തിയെ കാണാതായത്. വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. വൈശാലി സ്‌റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗസംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദീപ്തിയുടെ പരാതി. രണ്ടു ദിവസം മുറിയ്ക്കുള്ളില്‍ അടച്ചിട്ട ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.

അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വരികയും ട്രെയില്‍ ഒപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്നയാളില്‍ നിന്നും ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. തന്നെ അവര്‍ ശാരീരികമോ ലൈംഗികമോ ആയി ഉപദ്രവിച്ചിട്ടില്ല. ഭക്ഷണവും മറ്റും തന്നിരുന്നുവെന്നും ദീപ്തി പറഞ്ഞു.