ആസിഫ് അലി എന്ന നടനോട് മലയാളികളുടെ ഇഷ്ടവും സ്നേഹവും വെളിപ്പെടുത്തുകയാണ് രമേശ് നാരായണനുമായുണ്ടായ വിവാദം. എംടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ സൈബർ ലോകം ഒറ്റക്കെട്ടായി നിന്നു. സിനിമയിലെ സഹപ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആസിഫ് അലിയെ പിന്തുണച്ചു.

ഏറെ സന്തോഷത്തോടെയാണ് ആസിഫ് അലി എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയത്. അതിനുള്ള കാരണം ആ വേദിയിൽ ആസിഫ് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് നീലത്താമര എന്ന സിനിമയുടെ ഓഡിഷന് എംടിയുടെ മുൻപിൽ പോയിട്ടുണ്ട്. എന്നാൽ, മലയാളി ലുക്ക് ഇല്ലെന്ന കാരണത്താൽ ആ സിനിമയിൽ ആസിഫിന് അവസരം ലഭിച്ചില്ല. പക്ഷേ, 13 വർഷങ്ങൾക്കിപ്പുറം എംടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫ് നായകനായി മാറി.

ഒരു എംടി സിനിമയുടെ ഭാഗമാകുക എന്നത് ഏതൊരു ആർടിസ്റ്റിനെ സംബന്ധിച്ചും വലിയൊരു അംഗീകാരമാണ്. ഒരിക്കൽ മാറ്റി നിറുത്തപ്പെട്ട അത്തരമൊരു നായകപദവിയിലേക്കാണ് ആസിഫ് അലി കഠിനാധ്വാനം കൊണ്ടു നടന്നു കയറിയത്. മലയാളിത്തമില്ലെന്ന വിമർശനത്തെ സ്വന്തം സിനിമകൾ കൊണ്ടും അഭിനയം കൊണ്ടും തിരുത്തി എഴുതിപ്പിച്ച ആസിഫ് അലിയുടെ പുഞ്ചിരി ആ മാറ്റിനിറുത്തപ്പെടലുകൾക്കുള്ള മറുപടിയാണ്. അത്തരമൊരു സന്തോഷനിമിഷത്തിലാണ് ദൗർഭാഗ്യവശാൽ വിവാദമായ സംഭവം നടക്കുന്നത്. എന്നാൽ അവിടെയും, പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആ സാഹചര്യത്തെ ഒരു ചെറു പുഞ്ചിരിയോടെ ആസിഫ് നേരിട്ടു. ആസിഫിന്റെ മുഖത്തെ നിശബ്ദമായി ആ പുഞ്ചിരി തൊട്ടത് മലയാളികളുടെ ചങ്കിലാണ്.

ഒരു മനുഷ്യന്റെ ഈഗോയ്ക്കു മുൻപിൽ മറ്റൊരു മനുഷ്യന്റെ സുന്ദരമായ പുഞ്ചിരിയെന്ന് സൈബർ ലോകം ആ ഇടപെടലിനെ വാഴ്ത്തി. ആ ചിരിക്കു മുൻപിൽ ഒരുപാടു പേർ ചെറുതായിപ്പോയെടോ എന്നായിരുന്നു നടനും സംവിധായകനുമായ ബോബൻ സാമുവേൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.

സിനിമ പശ്ചാത്തലമില്ലാതെ, കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല എന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ആസിഫ് അലിക്ക് പിന്തുണയും സ്നേഹവും അറിയിച്ച് നിരവധി പേർ രംഗത്തു വന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ആസിഫ് അലി പുലർത്തിയ മാന്യതയും സൗമനസ്യവും ഏതൊരു കലാകാരനും മാതൃകയാണെന്ന് സൈബർലോകം പറയുന്നു.

‘’മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്’’ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. രമേശ് നാരായണന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. തെറ്റുപറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഈ വിവാദങ്ങൾക്കു ശേഷം രമേശ് നാരായണൻ പ്രതികരിച്ചത്.