യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനം തകർന്നു വീണ് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് മരണപ്പെട്ടത്. ഈ ഞെട്ടലില്‍ നിന്ന്നേപ്പാൾ ഇതുവരെ മോചിക്കപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി വിമാന അപകടങ്ങൾ നേപ്പാളിൽ ഉണ്ടായിട്ടുണ്ട്. 2012 നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ പ്രശസ്ത ബാലതാരം തരുണീ സച്ച്ദേവും അമ്മ ഗീത സച്ച്ദേവും മരണപ്പെട്ടിരുന്നു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും പിതാവ് ഹരീഷിന് വിട്ടുമാറിയിട്ടില്ല.

വീണ്ടും മറ്റൊരു വിമാന അപകടത്തെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നതെന്ന് ഹരീഷ് പറയുന്നു. അവിടെ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും വളരെ പഴയതാണ്. അവരുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കുകയാണ്. തനിക്ക് മകളെയും ഭാര്യയും നഷ്ടപ്പെട്ടത് ഇതേ രീതിയിലാണ്. വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ഹരീഷ് പറയുന്നു.

തന്റെ ഭാര്യയും മകളും ക്ഷേത്ര ദർശനത്തിനായാണ് നേപ്പാളിലേക്ക് പോകുന്നത്. മകൾക്ക് അവിടെ പോകാൻ ഒരു താല്പര്യവുമില്ലായിരുന്നു. ഗോവയിൽ പോയി പാരാ ഗളൈഡിംഗ് ചെയ്യാനായിരുന്നു മകൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ നേപ്പാൾ സന്ദർശിക്കണം എന്നത് ഭാര്യയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ആ യാത്രയിൽ മകളെയും കൂടെ കൂട്ടിയത്. എന്തെങ്കിലും മോശമായത് സംഭവിക്കും എന്ന് മകൾക്ക് നേരത്തെ തന്നെ തോന്നിയിരിക്കാമെന്ന് ഹരീഷ് പറയുന്നു. കാരണം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കൂട്ടുകാരിൽ ഒരാൾക്ക് തരുണീ ഒരു മെസ്സേജ് അയച്ചു. ഈ വിമാനം തകർന്നാൽ നീ അറിയണം, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇതായിരുന്നു ആ സന്ദേശം.

അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ നിന്നും അവിടുത്തുകാര്‍ സാധനങ്ങൾ എടുക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. പണവും സ്വർണാഭരണങ്ങളും പുതിയ ഫോണുമൊക്കെ ആയിട്ടാണ് ഭാര്യ യാത്ര പോയത്. നാലു ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. എന്നാൽ ഒന്നും തിരികെ കിട്ടിയില്ല. ആകെ ലഭിച്ചത് മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും മാത്രമാണ്. മകളുടെയും ഭാര്യയുടെയും മൃതദേഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞു. എംബസ്സിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീട് നേപ്പാൾ സർക്കാരിൽ നിന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. താന്‍ ഇന്ന് ആത്മീയതയുടെ പാതയിൽ ആണെന്നും ഭക്തി മാത്രമാണ് ഏക ആശ്രയം എന്നും അദ്ദേഹം പറയുന്നു.