ടോം ജോസ് തടിയംപാട്

ക്‌നാനായ സമൂദായ സംരക്ഷണസമിതിയുടെ യു.കെയിലെ ആദ്യ സമ്മേളനം ബെര്‍മിംങ്ങാഹാമിലെ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടന്നു. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച പൊതുയോഗത്തിന് ജോയ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു, യഹൂദ പാരമ്പര്യത്തിന്റെ ഭാഗമായ മെനോറ വിളക്കില്‍ തിരിതെളിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു തുടക്കംകുറിച്ചത്. പിന്നിട് ക്‌നാനായ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ സ്വവംശ വിവാഹനിഷ്ട്‌യെ ബലപ്പെടുത്തുന്ന ബൈബിള്‍ വാക്യങ്ങള്‍ വായിച്ചു.

ജോണി കുന്നശ്ശേരി രചിച്ച സ്വാഗത ഗാനം ആലപിച്ചു. തുടര്‍ന്ന് എല്ലാവരും കൈയിലേന്തിയ തിരിതെളിച്ചു സമുദായത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. ജോണ്‍ തമാടം അധ്യക്ഷനായിരുന്നു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ സ്റ്റഡിസിലെ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സനല്‍ ജോര്‍ജ് A D 345ല്‍ ഇന്നത്തെ ടര്‍ക്കിയുടെ ഭാഗത്ത് നിന്നും കേരളത്തിലേക്ക് ആരംഭിച്ച ക്‌നാനായ കുടിയേറ്റ ചരിത്രവും അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഭൂമിശാസ്ത്രമായ വിശദീകരങ്ങളും നന്നായി വിശദീകരിച്ചു. ഡോക്ടര്‍ സനല്‍ ജോര്‍ജിന്റെ ക്ലാസ്സ് വളരെയധികം ചരിത്ര പ്രാധാന്യം നിറഞ്ഞു നില്‍ക്കുന്നതും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതും ആയിരുന്നു.

പിന്നീട് കേരളത്തില്‍ നിന്നും എത്തിയ കേരള ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മോന്‍സി കുടിലില്‍ സമൂദായം ഇന്നു നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഞങ്ങള്‍ സഭക്കും സമൂദായത്തിനും എതിരല്ലയെന്നും അവരെ നേര്‍ രേഖയില്‍ നടത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷെ നിലവിലുള്ള സഭ നേതൃത്വം സമൂദായത്തിന്റെ കുഴി തോണ്ടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അത് ഞങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു.

KSSS ശ്രമിക്കുന്നത് ലോകം മുഴുവന്‍ ഉള്ള ക്‌നാനായക്കാരുടെ മുകളില്‍ കോട്ടയം മെത്രാന് അചപാലന അധികാരം ലഭിക്കുന്നതിനും. ക്‌നാനായ സമൂഹത്തിന്റെ നിലനില്‍പ്പിനു ആധാരമായ എന്‍ഡോഗാമി നിലനിര്‍ത്തുന്നതിനും വേണ്ടിയാണെന്നും മോന്‍സി കുടിലില്‍ പറഞ്ഞു. യു.കെയിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആളുകളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ലെറ്റര്‍ എന്ന ഉമ്മാക്കിയെ പറ്റിയും, സാമ്പത്തിക ഇടപാടുകള്‍ക്കായി രൂപപ്പെടുത്തുന്ന പുതിയ ബാങ്ക് അക്കൗണ്ടിനെ പറ്റിയും. അതുപോലെ ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നവരുടെ കുട്ടികളുടെ കൂതാശകള്‍ നാട്ടില്‍ നടത്തികൊടുക്കില്ല എന്ന ഭീഷണിയെപറ്റിയും ആളുകള്‍ ആശങ്ക ഉയര്‍ത്തി.

യു.കെയില്‍ പുതിയതായി രൂപംകൊണ്ട ക്‌നാനായ മിഷനുകളെ പറ്റി അവിടെ കൂടിയ മിക്കവാറും ആളുകള്‍ക്കുള്ള ആശങ്ക പങ്കുവെയ്ക്കുകയുണ്ടായി. പരിപാടികള്‍ വളരെ ചിട്ടയോടെയാണ് ക്രമീകരിച്ചിരുന്നത് എല്ലാവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിരുന്നു. സമ്മേളനത്തില്‍ സ്ത്രികളുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധേയമായി വൈകുന്നേരം 6 മണിയോടുകൂടിയാണ് പരിപാടികള്‍ അവസാനിച്ചത് ജിമ്മി ചെറിയാന്‍ യോഗത്തിന് നന്ദി പറഞ്ഞു.