അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ക്ഷമാപണം.

‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെ സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയ റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന്‍ പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.

ഇതിനിടെ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കുന്നത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നു’- ഭാസി പറഞ്ഞു.

തന്നോട് ആരും മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്.

കേസില്‍ നടനെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടന്‍ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.