അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്ക. 34 റൺസിനാണ് ലങ്കൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റണ്‍സിന് പുറത്തായി. മഴനിയമപ്രകാരം അഫ്ഗാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 41 ഓവറിൽ 187 റൺസ്. അവർക്കു പക്ഷേ 32.4 ഓവറിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ഡക്ക്‌വർ‌ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ശ്രീലങ്ക 33 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. രണ്ടര മണിക്കൂറിനുശേഷം മൽസരം പുനരാരംഭിച്ച് അധികം വൈകാതെ ശ്രീലങ്ക 201 റൺസിന് ഓൾഔട്ടായി.

ബാറ്റിങ്ങിൽ ഓപ്പണർ കുശാൽ പെരേരയുടെയും ബോളിങ്ങിൽ നുവാൻ പ്രദീപിന്റെ തകർപ്പൻ പ്രകടനങ്ങളാണ് അഫ്ഗാനെതിരെ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 81 പന്തിൽ 78 റൺസെടുത്ത പെരേര ഏറെക്കുറെ ഒറ്റയ്ക്കു തന്നെ ലങ്കയെ തോളിലേറ്റുകയായിരുന്നു. പിന്നീട് ബോളിങ്ങിൽ ഒൻപത് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രദീപ് ലങ്കൻ വിജയം അനായാസമാക്കി. 6.4 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് മലിംഗ ഉറച്ച പിന്തുണ നൽകി. ആദ്യ കളിയിൽ ന്യൂസീലൻഡിനോടു തോറ്റ ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസമാകും ഈ ജയം. ഓസ്ട്രേലിയയ്ക്കു പിന്നാലെ ശ്രീലങ്കയോടും തോറ്റത് അഫ്ഗാന് തിരിച്ചടിയുമായി.