ബജറ്റ് ചോര്‍ച്ച തന്റെ സ്റ്റാഫിന്റെ കൈപ്പിഴയെന്ന് ധനമന്ത്രി തോമസ് ഐസക്  പറഞ്ഞു. മാധ്യമങ്ങള്‍ക്കുളള കുറിപ്പ് നേരത്തെ അയച്ചത് ജാഗ്രതക്കുറവാണെന്നും. മനഃപൂര്‍വമെന്ന് കരുതുന്നില്ലെന്നും ഐസക് ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ  പ്രത്യേകപരിപാടി  പറ​ഞ്ഞു.
 ബജറ്റ് 2017 അവലോകനം…

ഒരു ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്നാല്‍ അത് വരവുചെലവു കണക്കുകളുടെ തരംതിരിച്ചുള്ള അവതരണം മാത്രമല്ല. ജനജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്നതാണ്. കേരളത്തിലെ സകല ജനത്തിനും സമസ്ത മേഖലകളില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നതാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പരിശോധിക്കാം

ആർദ്രം, ഹരിതകേരളം, ലൈഫ്, വിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നിങ്ങനെ സർക്കാരിന്റെ നാല് മിഷനുകളുടെ നടത്തിപ്പിനാണ് ഇത്തവണത്തെ ബജറ്റിൽ ഊന്നൽ. അടിസ്ഥാനസൗകര്യമേഖലയിലെ പദ്ധതികൾക്ക് കിഫ്ബിയെയാണ് ആശ്രയിച്ചിരിക്കുന്നത്. 25000 കോടിരൂപയുടെ അടിസ്ഥാനസൗകര്യപദ്ധതികളാണ് പ്രഖ്യാപിച്ചത്. 5628 കോടിരൂപയുടെ 182 റോഡുകളും 2557 കോടിരൂപയുടെ 69 പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കും. 6500 കോടിരൂപയുടെ തീരദേശപാതയ്ക്കും 3500 കോടിരൂപയുടെ മലയോരപാതയ്ക്കും നിർമാണാനുമതി നൽകും. എൻ.ആർ.ഐ ചിട്ടികൾ വഴി പ്രവാസിമലയാളികളിൽ നിന്നാകും ഇതിന് ധനംശേഖരിക്കുക.

1696 കോടിരൂപയുടെ കുടിവെള്ളപദ്ധതി നടപ്പാക്കും. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവർധനയ്ക്കും നിലവാരം കൂട്ടാനും 1000 കോടിരൂപയുടെ പദ്ധതികൾ. ഹയർസെക്കൻഡറി സ്കൂളുകളിൽ 2500ഉം ആരോഗ്യമേഖലയിൽ 5257ഉം തസ്തികകൾ സൃഷ്ടിക്കും. ജീവിതശൈലീരോഗങ്ങൾക്ക് സൗജന്യമരുന്ന് നൽകും. അവയവമാറ്റം നടത്തിയവർക്ക് 10 ശതമാനം വിലയ്ക്ക് മരുന്നു നൽകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് 9748 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.

എൻജിനീയർമാർക്ക് തദ്ദേശഭരണകൂടമാകും ശമ്പളം നൽകുക. ഭിന്നശേഷിക്കാർക്ക് നാലുശതമാനം തൊഴിൽ സംവരണവും അഞ്ച് ശതമാനം ഉന്നതവിദ്യാഭ്യാസ സംവരണവും നൽകും. വിലക്കയറ്റം നേരിടാനും നടപടികൾ പ്രഖ്യാപിച്ചു. റേഷൻ സബ്സിഡിക്ക് 900 കോടി, നെല്ല് സംഭരണത്തിന് 700 കോടി, സപ്ലൈക്കോയ്ക്ക് 200 കോടി, കൺസ്യൂമർഫെഡിന് 150 കോടി, ഹോർടികോർപിന് 30 കോടി എന്നിങ്ങനെയാണ് നീക്കിയിരുപ്പ്. റബർ വിലസ്ഥിരതാ പദ്ധതി തുടരാൻ 500കോടി രൂപ നീക്കിവച്ചു. കാരുണ്യപദ്ധതിക്ക് 300കോടി നൽകി. എസ്.സി. വിഭാഗങ്ങള്‍ക്ക് 2600 കോടിയാണ് നൽകിയത്.

ജി.എസ്.ടി നടപ്പിലാകുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതിനിർദേശങ്ങളില്ല. 2005-06 മുതൽ 2010-11 വർഷംവരെയുള്ള നികുതിക്കുടിശിക പൂർണമായി അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും ഇളവുചെയ്ത് നൽകുന്ന ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 16043 കോടിരൂപ റവന്യു കമ്മിയും 52756 കോടിരൂപ ധനകമ്മിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.