ലണ്ടന്‍: ബ്രിട്ടനില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ. നിലവിലുള്ള 67 വയസില്‍ നിന്ന് 68 വയസായാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചിക്കുന്നത്. സര്‍ക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതി 2037 മുതല്‍ ഫലത്തില്‍ വരുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. ഈ മാറ്റം 60 ലക്ഷത്തിലേറെ ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ 47 വയസുള്ളവര്‍ സ്‌റ്റേറ്റ് പെന്‍ഷനായി അപേക്ഷിക്കണമെങ്കില്‍ ഇനി മുതല്‍ ഒരു വര്‍ഷം അധികം ജോലി ചെയ്യേണ്ടി വരും.

സര്‍ക്കാര്‍ പിന്തുടരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നാണ് ലേബര്‍ പ്രതികരിച്ചത്. പാര്‍ട്ടി പദ്ധതിയിട്ടിരുന്ന കാലയളവിനേക്കാള്‍ കൂടൂുതല്‍ കാലം ഏകദേശം 34 മില്യന്‍ ആളുകള്‍ ഇതനുസരിച്ച് ജോലി ചെയ്യേണ്ടി വരുമെന്ന് ലേബര്‍ ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡെബ്ബി അബ്രഹാംസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങുന്ന ഈ പദ്ധതി 1970 ഏപ്രില്‍ 6നും 1978 ഏപ്രില്‍ 5നും ഇടയില്‍ ജനിച്ചവരായിരിക്കും ഇതിനു കീഴില്‍ വരുന്നത്.

1970 ഏപ്രില്‍ 5ന് ജനിച്ചവര്‍ ഈ പദ്ധതിക്കു കീഴില്‍ വരില്ല. 2046-47 കാലയളവില്‍ 74 ബില്യന്‍ പൗണ്ട് ലാഭമുണ്ടാക്കുമെന്നാണ് ഈ പദ്ധതിയേക്കുറിച്ചുള്ള പ്രതീക്ഷ. ജീവിത ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ചാണ് ഈ മാറ്റമെന്നാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്. ജോണ്‍ ക്രിഡ്‌ലാന്‍ഡ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നത്.