സ്വന്തം ലേഖകൻ

ഫ്ലൈറ്റിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് കൊറോണ സ്ഥിതീകരിച്ചതിനെത്തുടർന്ന് നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം ഉണ്ടായിരുന്ന വിദ്യാർത്ഥി പുറത്തു കറങ്ങി നടക്കുന്നതിന്റെയും ഭക്ഷണശാലകളിൽ സന്ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോവിഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ഈടാക്കി. മാഞ്ചസ്റ്ററിൽ നിന്ന് ജഴ്സിയിൽ എത്തിയ കാരിസ് ആൻ ഇൻഗ്രാം എന്ന പെൺകുട്ടിയാണ് നിയമം പാലിക്കാത്തതിനാൽ വെട്ടിലായത്. 22 കാരിയായ പെൺകുട്ടി ഒക്ടോബർ 12 നാണ് യാത്ര നടത്തിയത്. അഞ്ചാം ദിനത്തിൽ രണ്ടാമത് ഒരു ടെസ്റ്റ് കൂടി നടത്തി റിസൾട്ട്‌ നെഗറ്റീവ് ആയാൽ മാത്രമേ പെൺകുട്ടിക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയുടെ തൊട്ടടുത്തിരുന്ന് വിമാനത്തിൽ സഞ്ചരിച്ച വ്യക്തിക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന്, കൂടുതൽ ശ്രദ്ധിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. അതിനുപകരം അലക്ഷ്യമായി പുറത്തു കറങ്ങി നടന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പെൺകുട്ടി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.

കോൺടാക്ട് ട്രേസിംഗ് മോണിറ്ററിങ് എൻഫോഴ്സ്മെന്റ് ടീമിന് നേതൃത്വം കൊടുക്കുന്ന കരോളിൻ മാഫിയ പറയുന്നു ” സെൽഫ് ഐസലേഷൻ പ്രവേശിക്കണം എന്ന് നിർബന്ധിതമായി നിർദേശം നൽകപ്പെട്ട ഒരാൾ പുറത്തു കറങ്ങി നടന്ന് സമൂഹത്തിലുള്ള മറ്റ് വ്യക്തികൾക്കും രോഗവും ആശങ്കയും പടർത്തുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. പ്രൈമറി കോൺടാക്ടിൽ ഉള്ള വ്യക്തിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് എന്തായാലും നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചേ മതിയാവുകയുള്ളൂ, അതിനുപകരം എല്ലാത്തിനെയും നിസ്സാരമായി കണക്കാക്കി സമൂഹത്തിന് ഭീഷണി ഉയർത്തുന്നത് മോശമാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ് ഇങ്ങനെ ഒരു പിഴ ചുമത്തിയത് തന്നെ.

ക്വാറന്റൈനിൽ ആയിരിക്കേണ്ട സമയത്ത് ഇൻഗ്രാം റസ്റ്റോറന്റ്കൾ സന്ദർശിച്ചു, സുഹൃത്തിനെ കാണാൻ പോയി, ഷോപ്പിംഗ് നടത്തി. ഇതൊക്കെയും കുറ്റകരമാണ്.

നഗരത്തിലെത്തി മൂന്നു ദിവസങ്ങൾക്കു ശേഷം അവൾ പുറത്തു പോയി തുടങ്ങിയിരുന്നു. അധികൃതർ ഇൻഗ്രാം നല്കിയിരുന്ന വീട്ടിലെ അഡ്രസ്സിൽ ബന്ധപ്പെടാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ട്രേസിംഗ് ടീം ഒരുപാട് ശ്രമിചിട്ടാണ് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചത്.

ഇനിമുതൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട ദിനങ്ങൾ ഏഴായി ചുരുക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ 14 ദിവസമാണിത്.