ശ്രുതി മധുരമായ ജീവിതം പകുതിയിൽ അവസാനിപ്പിച്ച് ബാലഭാസ്കർ വിടപറഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാൻ സുഹൃത്തുകൾക്കും ബന്ധുകൾക്കും സാധിച്ചിട്ടില്ല. ചിതയുടെ കനലെരിയുന്നതിന് മുമ്പേ ബാലഭാസ്കറിന് പകരക്കാരനായി ജീവിതമിത്രയേ ഒള്ളൂ എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ വൈറലാകുന്നു. ഒക്ടോബർ ഏഴാം തീയതി ബംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്താണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ;

എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്.

മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാൽ സംഘാടകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല. – ശബരീഷ് പറയുന്നു.