കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതിനെ തുടർന്നാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. സർക്കാർ സമീപനത്തിൽ ഉണ്ടായ മാറ്റമാണ് എൻഎസ്എസിന്റെ തീരുമാനത്തിന് കാരണം എന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും, ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ സംഘടനയുടെ നിലപാട് വ്യക്തവും സുതാര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെ തുടർന്ന് സമുദായത്തിനുള്ളിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.











Leave a Reply