ഫാ. ബിജു കുന്നയ്ക്കാട്ട്

സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കുടുംബങ്ങള്‍. കുടുംബം രൂപപ്പെടുന്നതോ വിവാഹത്തിലൂടെയും. ഭര്‍ത്താവും ഭാര്യയും കൂടിച്ചേര്‍ന്ന് ഇമ്പത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമത്രേ. വ്യക്തിജീവിതത്തിലും സമൂഹ രൂപീകരണത്തിലും ഇത്ര പ്രാധാന്യമുള്ള കുടുംബജീവിതത്തിന്റെ നാന്ദിയായ വിവാഹത്തിന് ലോകം വലിയ പ്രാധാന്യമാണ് കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സംസ്‌കാരങ്ങളിലും വിവാഹവും അതിന്റെ ആഘോഷങ്ങളും വ്യത്യസ്തങ്ങളായ ചടങ്ങുകളോടെ കൊണ്ടാടാറുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ മുതല്‍ ആഴ്ചകളും മാസങ്ങളും വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ വരെ വിവാഹത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടക്കാറുണ്ട്.

ഓരോ സ്ഥലത്തുമുള്ള പരമ്പരാഗത ആചാരങ്ങള്‍ക്ക് പുറമേ വിവാഹ ആഘോഷങ്ങള്‍ വ്യത്യസ്ഥമാക്കാനായി പലരും വിചിത്രമായ പല കാര്യങ്ങളും ഇക്കാലത്ത് സംഘടിപ്പിക്കാറുണ്ട്. വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്നവര്‍, ആകാശത്തുവച്ച് വരണമാല്യം ചാര്‍ത്തുന്നവര്‍, കാടിനുള്ളിലും കടല്‍ത്തീരത്തും വിവാഹവേദി തയ്യാറാക്കുന്നവര്‍, രാഷ്ട്രീയ-സിനിമാ താരങ്ങളുടെ സാന്നിധ്യത്താല്‍ വിവാഹ ആഘോഷം കൊഴുപ്പിക്കുന്നവര്‍, വരനും വധുവും ഉള്‍പ്പെടെ പാട്ടുപാടിയും ഡാന്‍സുകളിലും വിവാഹദിനം അവിസ്മരണീയമാക്കുന്നവര്‍ ഇങ്ങനെ നിരവധി വ്യത്യസ്ഥതകളുമായി വാര്‍ത്തകളില്‍ ഇടംനേടുന്ന വിവാഹങ്ങളുണ്ട്. ചില അന്ധവിശ്വാസങ്ങളുടെ പേരില്‍ ചില മൃഗങ്ങളെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന വിചിത്ര മനുഷ്യരുമുണ്ട്. വിവാഹ ആഘോഷം വ്യത്യസ്ഥമാക്കി പുലിവാലു പിടിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്നാണ്. വധുവിന്റെ രണ്ടുമൈല്‍ നീളമുള്ള വിവാഹസാരി പിടിക്കാന്‍ നിയോഗിച്ചത് 250 കുട്ടികളെ വിവാഹവേദിയില്‍ പൂക്കള്‍ പിടിച്ചത് 100 കുട്ടികള്‍. സ്‌കൂള്‍ പ്രവൃത്തിദിനത്തില്‍ കുട്ടികളെ നിയമവിരുദ്ധമായി ഇത്തരം ജോലിക്ക് നിയോഗിച്ചതിനാണ് പോലീസ് കകേസെടുത്തിരിക്കുന്നത്. പുതുമയ്ക്ക് വേണ്ടി ചെയ്ത വിവാഹ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ പുലിവാലായി മാറി. കുറ്റം തെളിഞ്ഞാല്‍ വധു പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍!

ഏറെ കൊട്ടിഘോഷിക്കപ്പെട്ടു നടക്കപ്പെടുന്ന പല സിനിമാ – വിവാഹങ്ങളും ശുഭാന്ത്യത്തിലെത്താറില്ല. മുമ്പെങ്ങുമില്ലാത്തപോലെ ഇക്കാലത്ത് സാധാരണക്കാരുടെ വിവാഹ – കുടുംബ ജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹ കുടുംബജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹമോചനത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരാതികളടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകം മാറിവരുന്നതിന്റെയും പുതിയ കണ്ടുപിടുത്തങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടായി വരുന്നതിന്റെയും വാര്‍ത്താമാധ്യമങ്ങളുടെ സ്വാധീനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന വ്യക്തി സ്വാതന്ത്ര്യ ചിന്തയുടെയുമെല്ലാം ഫലങ്ങളും സ്വാധീനവും ഇന്നത്തെ കുടുംബജീവിതങ്ങളെ വളരെ ശക്തമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അകല്‍ച്ചയും മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തില്‍ ഉണ്ടായ ഭാവമാറ്റങ്ങളും കുറഞ്ഞുവരുന്ന അയല്‍പക്കബന്ധങ്ങളും വ്യക്തിജീവിതത്തിന്റെ സമഗ്രത നഷ്ടപ്പെടുന്നതുമെല്ലാം ഇന്ന് പതിവുകാഴ്ചകളാകുന്നു. നഷ്ടപ്പെട്ടു പോകുന്ന ഈ കുടുംബജീവിത വിശുദ്ധി വീണ്ടെടുക്കേതുണ്ട്. കാരണം സമൂഹത്തിന്റെ അടിസ്ഥാനഘടകം നന്നായാല്‍ സമൂഹം നന്നാവും. ഈ അടിസ്ഥാനഘടകത്തില്‍ ചീയല്‍ സംഭവിച്ചാല്‍ അതു സമൂഹത്തെ മുഴുവന്‍ രോഗാതുരമാക്കും. വിവാഹദിനം എത്ര ആര്‍ഭാടമായി ആഘോഷിക്കപ്പെചുന്നു എന്നല്ല, വിവാഹത്തിനുശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാണ് ഓരോ വിവാഹവും വിലയിരുത്തപ്പെടേണ്ടത്.

വിവാഹ ജീവിത വിജയത്തിന്റെ അടിസ്ഥാന സൂത്രവാക്യം വി. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കണം, ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.” (എഫേസോസ് 5:33). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് കുടുംബജീവിത വിജയത്തിന്റെ നെടുംതൂണുകള്‍. സ്നേഹമുണ്ടെങ്കില്‍ ബഹുമാനവുമുണ്ടാകും, ബഹുമാനമുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കാനുമാകും. സ്നേഹമെന്നത് ജീവനുള്‍പ്പെടെ എന്തും പങ്കാളിക്കുവേണ്ടി കൊടുക്കുവാന്‍ കാണിക്കുന്ന മനസാണ്. അങ്ങനെയുള്ള ജീവിതത്തില്‍ പരസ്പര പരാതികള്‍ക്ക് സ്ഥാനമില്ല. തനിക്കുള്ളതും തന്നെത്തന്നെയും പൂര്‍ണമായി പങ്കാളിക്ക് കൊടുക്കുവാന്‍ മനസു കാണിക്കുന്ന ഒരാള്‍ തന്റെ ജീവിത പങ്കാളിയോടുള്ള സ്നേഹം അതിന്റെ പൂര്‍ണതയില്‍ പ്രകാശിപ്പിക്കുകയാണ്.

വിവാഹജീവിതത്തില്‍ ഭര്‍ത്താവ് ഭാര്യയെ തന്നെക്കാള്‍ വലുതായും തന്റെ ആവശ്യങ്ങളെക്കാള്‍ ഭാര്യയുടെ ആവശ്യങ്ങളെ വലുതായും കാണുന്നതിനെയാണ് ബഹുമാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാര്യയും അതുപോലെ തന്നെ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കണക്കാക്കുന്നു. വിവാഹം ഒരു മറക്കലും ഒരു ഓര്‍മ്മിക്കലുമാണെന്നു പൊതുവെ പറയാറുണ്ട്. സ്വയം മറക്കാനും പങ്കാളിയെ ഓര്‍മ്മിക്കാനുള്ള ജീവിതമാണ് വിവാഹം.

ഇതിനു വിപരീതമായി എപ്പോഴൊക്കെ സംഭവിക്കുന്നോ അതായത്, സ്വയം മാത്രം ഓര്‍മ്മിക്കാനും പങ്കാളിയെ മറക്കാനും തുടങ്ങുന്നാ അപ്പോള്‍ മാത്രമാണ് വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഈ പരസ്പര സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ ഏതു വിപത്സന്ധിയെയും മറികടക്കാന്‍ ദമ്പതികള്‍ക്കാവും. റീടേയ്ക്കോ ട്രയലോ ഇല്ലാതെ, അഭിനയമല്ലാതെ ആത്മാര്‍ത്ഥമായ ജീവിതമായി മുമ്പോട്ടുമാത്രം പോകേണ്ടതാണ് വിവാഹ/കുടുംബജീവിതം. ക്രൈസ്തവ കാഴ്ചപ്പാടില്‍ വിവാഹം ഒരു കുദാശയാണ്. കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്തത്രേ. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളില്‍ വിവാഹം എന്ന ഒരു കൂദാശ മാത്രമാണ് രണ്ടുപേര്‍ (ഭര്‍ത്താവും ഭാര്യയും) ഒരുമിച്ച് ചേര്‍ന്ന് ഒരു കൂദാശ സ്വീകരിക്കുന്നത്. ബാക്കിയെല്ലാ കൂദാശകളും ഒരാള്‍ തന്നെയാണ് സ്വീകരിക്കുന്നത്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന പുരുഷനും സ്ത്രീയും ജീവിക്കുന്ന കൂദാശകളായി മാറുന്നു. വിവാഹശേഷം ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനെ വിശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനും. അങ്ങനെ വിവാഹിതര്‍ പവിത്രമായ, ജീവിക്കുന്ന കൂദാശകളായി സ്വയം മാറുന്നു, മാറണം.

വിവാഹ ദിനത്തിന്റെ അത്യാഡംബര ആഘോഷങ്ങള്‍ കഴിഞ്ഞും സന്തോഷത്തിലും സമാധാനത്തിലും പരസ്പര ഐക്യത്തില്‍ സ്നേഹത്തോടെ ജീവിക്കാനും, വിവാഹജീവിതം മുഴുവന്‍ വിവാഹദിനത്തിലെ സന്തോഷം നിലനിര്‍ത്താനും പരസ്പരം വിശുദ്ധീകരിക്കുന്ന കൂദാശകളായി മാറാനും എല്ലാ വിവാഹിതര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥയോടെ. സന്തോഷം നിറഞ്ഞ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.