ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് യുകെയിലെ മലയാളി സമൂഹം . മുതിർന്നവരെക്കാൾ രാജ്ഞിയുടെ വിയോഗം കൂടുതൽ ദുഃഖിതരാക്കിയിരിക്കുന്നത് യുകെ മലയാളികളുടെ രണ്ടാം തലമുറയെയാണ്. പ്രെസ്റ്റണിൽ നിന്നുള്ള കൃപാ തങ്കച്ചന്റെ കാര്യവും വ്യത്യസ്തമല്ല. രാജ സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയ എലിസബത്ത് രാജ്‌ഞിയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് കൃപാ തങ്കച്ചൻ എഴുതിയ കത്തിന് നന്ദി അറിയിച്ചുകൊണ്ട് രാജ്ഞി മറുപടി അയച്ചത് മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ രാജ്ഞിയുമായി വളരെ മാനസികാടുപ്പും സൂക്ഷിക്കുന്ന കൃപയെ സംബന്ധിച്ച് രാജ്ഞിയുടെ വിയോഗം കടുത്ത ദുഃഖം ഉളവാക്കുന്നതായിരുന്നു . ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണിലെ ഓണാഘോഷ പരിപാടികളിൽ തന്റെ ഡാൻസ് ഉണ്ടായിരുന്നിട്ടും രാജ്ഞിയുടെ വിയോഗം മൂലം പരിപാടികൾ മാറ്റിവെച്ചതിൽ താൻ സന്തുഷ്ടയാണെന്ന് കൃപാ തങ്കച്ചൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കൃപാ മോളുടെ ബർത്ത് ഡേ സെപ്റ്റംബർ 11-ാം തീയതി ആയിരുന്നു. രാജ്ഞിയുടെ വിയോഗം മൂലം തൻറെ പിറന്നാൾ ആഘോഷങ്ങൾ മുഴുവൻ മാറ്റിവെച്ചിരിക്കുകയാണ് കൃപ. ഇതുകൂടാതെ പ്രെസ്റ്റൺ ടൗൺഹാളിലെ ബുക്ക് ഓഫ് കൺടോളൻസിൽ ഒപ്പുവെച്ച് എല്ലാ ദിവസവും രാജ്‌ഞിയ്ക്കായി പ്രാർത്ഥിച്ചും കൃപാ രാജ്ഞിയോടുള്ള ആദരം പ്രകടിപ്പിക്കുന്നതിൽ എല്ലാവർക്കും മാതൃകയായി .റഷ്യൻ ഉക്രൈയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻറ് പുടിന് കത്തെഴുതി കൃപാ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. റഷ്യ ഉക്രയ്ൻ പ്രശ്നത്തിൽ സമാധാന ദൂതനായി ഇടപെടണമെന്ന് മാർപാപ്പയോട് അഭ്യർത്ഥിക്കുന്ന കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കൃപാ തങ്കച്ചൻ.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായ കൃപ പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. കൃപയുടെ അമ്മ ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.