രാധാകൃഷ്ണൻ മാഞ്ഞൂർ

ഏതൊരു വിഢിക്കും വിമർശിക്കുവാനും, പരാതിപ്പെടാനും, അപലപിക്കാനും കഴിയും. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്. പലപ്പോഴും മറ്റുള്ളവരെ വിമർശിക്കുവാൻ എനിക്കു തന്നെ എന്താണ് കുറവുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഈ വാക്യങ്ങൾ സിഗ്മണ്ട് ഫ്രോയ്ഡ് കാലങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. ഒരു പക്ഷെ മലയാളിയുടെ സ്വഭാവരീതി മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതാവാം എന്ന് ചിന്തിച്ചുപോവുന്നു. വാവ സുരേഷിനെ മൂർഖൻ കടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ചില ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മഹാന്മാരുടെ തള്ള് വിശേഷങ്ങൾ അരങ്ങ് കൊഴുത്തു മുന്നേറുകയായിരുന്നു . വാവ ഒരു കള്ള നാണയമാണെന്നും പാമ്പിൻവിഷം വിൽപ്പനക്കാരനാണന്നുമൊക്കെ അവർ പറഞ്ഞു വച്ചു. സൈബർ മീഡിയയിൽ ഉറഞ്ഞുതുള്ളിയവരുടെ ലക്ഷ്യങ്ങൾ എന്താണെന്നറിയില്ല. ഒരുകാര്യം സത്യമാണ്. ഫ്രോയിഡിയൻ മന:ശാസ്ത്രം പറഞ്ഞത് മലയാളിയുടെ വിമർശിക്കാനുള്ള മനസ്സിനെയാണ്, ആ നികൃഷ്ട സ്വഭാവത്തെയാണ്. വാവ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുല്ലുവില കൊടുക്കുന്നവർ അയാളൊരു നന്മമരമല്ലെന്നു പറയുന്നു,

കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ (കോട്ടയം) പാമ്പു പിടുത്തത്തിൽ അപകടത്തിൽപെട്ട വാവസുരേഷിൻ്റെ ജീവനുവേണ്ടി നാടുമുഴുവൻ പ്രാർത്ഥനയിലായിരുന്നു.

കുറിച്ചിയിലെ വാർഡ് മെമ്പർ ബി.ആർ. മഞ്ജീഷ് കുമാർ മുതൽ ഒരു ഗ്രാമം മുഴുവൻ സുരേഷിനായ് മെഡിക്കൽ കോളേജിൽ ഓടിയെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളെ മേധാവികൾ ഉൾപ്പെട്ട സംഘം ആ ജീവന് കാവൽ നിന്നു. മന്ത്രി വി. എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ സുരേഷിനെ സന്ദർശിച്ചു. കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുമ്പോഴും നാം ചർച്ചയിലായിരുന്നു.

വാവയ്ക്ക് കുറച്ച് ‘ഊള ഫാൻസുണ്ട’ന്ന് ഒരു നിരീക്ഷകൻ പറഞ്ഞു വച്ചു. നോക്കണെ കാര്യങ്ങളുടെ പോക്ക്……

നമ്മൾ മലയാളികൾ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.

ജീവിതത്തിൽ നാം ഏറിയപങ്കും മറ്റുള്ളവരെ നിരീക്ഷിക്കുവാനാണ് സമയം കണ്ടെത്തുന്നത് മറ്റൊരുവൻ്റെ പ്രതികരണങ്ങൾ, സ്വകാര്യതകൾ തുടങ്ങി എല്ലാം വിധേയമാക്കുന്നു. ഇതൊക്കെയാണ് നമ്മൾ പർവ്വതീകരിച്ചു കാണുന്നത്…. ഏതോ കാലത്ത് ജീവിക്കുന്ന ‘മക്കോണ്ട ‘ നിവാസികൾ….. സ്വപ്നങ്ങളുടെ ഉട്ടോപ്യയിൽ ഉണ്ട് ഉറങ്ങുന്നവർ …..

സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാൽ നമുക്കിതൊക്കെ വേഗം ബോധ്യമാകുമെന്ന് ഓഷോയും പറയുന്നു.

എന്തിനെയും വിമർശിച്ച് പറയുന്ന മലയാളിയുടെ വ്യാജ പൊങ്ങച്ച പ്രമാണങ്ങളെ പൊളിച്ചടുക്കണമെന്ന് പ്രശസ്ത ഗായകൻ ദിലീപ് വയല (ജയവിജയ ഹിറ്റ്സ് കോട്ടയം ) പറയുന്നു . ഏതു കാര്യത്തിലും നമ്മുടെ നാട്ടിലെ ആളുകൾ കുറ്റം പറയും. അവരുടെ രക്തത്തിൽ അലിഞ്ഞ കാര്യമാണ്. എത്ര നന്നായി പാടിയാലും എന്തെങ്കിലും കുറ്റം പറഞ്ഞെങ്കിലെ ഇവറ്റകൾക്ക് സമാധാനമാവുകയുള്ളൂ….. വാവയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്… അയാൾ എത്ര ബഹുമാനത്തോടെയാണ് പാമ്പിനെ സമീപിക്കുന്നത്….. ‘അദ്ദേഹം’ എന്നോ ‘അതിഥി’ എന്നോ സംബോധന ചെയ്യുന്ന….. ഇതിൽ എവിടെയാണ് പാമ്പിനെ ഉപദ്രവിക്കുന്നത്….. പാമ്പിൻ വിഷം മാർക്കറ്റിൽ കൊടുക്കുന്നില്ല…. വാവ അയാൾക്കിഷ്ടപ്പെട്ട പ്രവർത്തി ചെയ്യുന്നു. അതും ലാഭേഛയില്ലാതെ ചെയ്യുന്നു . പല സ്ഥലങ്ങളിലും വണ്ടിക്കൂലി പോലും വാങ്ങാറില്ലത്രെ … ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. ദിലീപ് പറഞ്ഞു നിർത്തി.

ഉപരേഖ

വാവ സുരേഷ് ഒരു പ്രതീകമാണ് . നിസ്വാർത്ഥ പ്രവർത്തിയുടെ ആൾ രൂപം. വാവയുടെ ജാതിയും, ജാതകവും തിരഞ്ഞു പോയ മഹാന്മാരെയോർത്ത് നമുക്ക് ലജ്ജിക്കാം….. പലർക്കും അയാളുടെ നിറമാണ് പ്രശ്നം…. കറുപ്പ്…. അതൊരു പ്രശ്നമാവുന്നു….. നെറ്റി ചുളിയേണ്ട.

ഉഗ്രവിഷമുള്ള കാർക്കോടകൻമാരും, വാസുകിമാരും സൈബർ ഇടങ്ങളിലെ മാളങ്ങളിൽ ഇനിയുമുണ്ട് ……സൂക്ഷിക്കുക.