രാധാകൃഷ്ണൻ മാഞ്ഞൂർ

പുതുവർഷം, പുതു സ്വപ്നങ്ങൾ , പുതു പ്രതീക്ഷകൾ ഇതൊക്കെ ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേട്ട് തഴമ്പിച്ച വാക്കുകളാണ്. പോയകാലത്തെ ഓർത്തെടുക്കാൻ താല്പര്യം ഇല്ലാത്തവരാണ് നാം. കാരണം പോയ രണ്ടു വർഷങ്ങളും സമാനതകളില്ലാത്ത എത്രയോ പ്രകൃതിക്ഷോഭങ്ങൾ, നിപ്പാ, കോവിഡ് ….
കാലത്തിൻറെ അടരുകളിൽ ഫോസിലുകളായി അങ്ങനെ….

കോവിഡ് നമ്മുടെ ജീവിത ചിട്ടവട്ടങ്ങളെ ചില ശീലങ്ങൾ പഠിപ്പിച്ചു. മോടി പിടിപ്പിച്ച കല്യാണങ്ങളുടെ ആൾക്കൂട്ടങ്ങൾ കുറപ്പിച്ചു, കൈകാലുകൾ വൃത്തിയാക്കാൻ പഠിപ്പിച്ചു, പഴയ തൊട്ടുകൂടായ്മകൾ വീണ്ടെടുപ്പിച്ചു (ഇത്തിരിപോന്ന കുഞ്ഞൻ അണുവിൻെറ വികൃയകൾ അനവധി.)

അറിവിൻറെ ഹിമാലയം കയറിയ മനുഷ്യനെ കോവിഡ് അണുക്കൾ തലകുത്തി മറിച്ചു.
വെറുമൊരു സോപ്പ് കുമളിയിൽ തീരുന്നതേയുള്ളൂ കോവിഡ് അണുവിൻെറ ജീവിതം.
പക്ഷേ എന്തൊക്കെ നാം പഠിച്ചു? ജീവിതത്തിൻറെ രീതിശാസ്ത്രങ്ങളെ “ചെരിപ്പിനനുസരിച്ച് കാലു മുറിച്ച് ” ചിട്ടപ്പെടുത്തി.

എങ്ങനെയോ അതിജീവനമെന്ന മഹാ തുരുത്തിൽ എത്തിപ്പെടുകയായിരുന്നു.

ഒരു ജന്മം കൊണ്ട് നേടിയതൊക്കെ ഒരു പകൽ കൊണ്ട് ഒലിച്ചു പോയപ്പോൾ നാം പകച്ചു പോയി. ഇവിടെയാണ് പ്രകൃതി എന്ന മഹാ വിദ്യാലയത്തിൻെറ പ്രവർത്തനം. മുകളിലായി നഷ്ടപ്പെടുന്ന പച്ചപ്പുകളും, ലോറിയിൽ കയറി പോയ കുന്നുകളും, നമ്മുകാരാരായിരുന്നുവെന്നുള്ള തിരിച്ചറിവ്…. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ദോഷമാണെന്ന് അറിയാം പ്ലാസ്റ്റിക് മാലിന്യം വൻ വിപത്താണെന്നും അറിയാം… പക്ഷേ എല്ലാം എൻെറ വിചാരങ്ങളെ ബാധിക്കുന്നതല്ലെന്നുള്ള പൊതുബോധം മലയാളിയുടെ ശാപമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ മലയാളി കൂടുതൽ ബോധവാനാകണം. നമ്മുടെ ചിന്തകളിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാവണം. നാം വരും തലമുറയ്ക്ക് കൈമാറേണ്ടതാണീ ഭൂമി. ഓർമ്മകളുടെ ഫോസിലുകളിൽ എത്രയോ അനുഭവങ്ങൾ ചിതറിക്കിടക്കുന്നു. പഴയ കലണ്ടർ താളുകളിൽ ഒന്നും രേഖപ്പെടുത്താതെ കിടക്കട്ടെ…

വെറും ഫോസിലുകൾ…

ന്യൂ ഇയർ പ്രമാണിച്ച് നമ്മുടെ കൊച്ചു ഗ്രാമങ്ങൾ പോലും ബ്രാൻഡഡ് കമ്പനികളുടെ വിപണി ആവുന്നു. അതെ ഞാനടക്കമുള്ള ഗ്രാമീണർ കൂടുതൽ നാഗരികനാവാനുള്ള ശ്രമത്തിലാണ്! നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഷോപ്പിംഗ് മാളുകൾ ആളുകൾ സന്ദർശിക്കുകയും വാങ്ങിയ സാധനങ്ങളുടെ ബിഗ്‌ഷോപ്പർ ഉയർത്തി സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്യുന്നു. ഇതൊക്കെ ഒരുതരം ആത്മരതി ആണെന്നും അറിയാം…. എങ്കിലും ഓടുന്ന കാലത്തിന് മുന്നേ എത്താനുള്ള മലയാളിയുടെ തത്രപ്പാടാണ്. നമ്മുടെ ഗ്രാമീണ ചന്തകളിൽ കിട്ടുന്ന സാധനങ്ങൾക്ക് എന്താണ് കുഴപ്പം. നമ്മുടെ ജൈവ പച്ചക്കറികൾക്ക് എന്ത് രുചിയാണ്. സ്വന്തം നാടിൻറെ പച്ചക്കറികളും, നാട്ടുചന്തയുടെ കൂട്ടായ്മകളും വളർത്തിയെടുക്കാൻ ഈ വർഷം തിരഞ്ഞെടുക്കാം. മുൻപ് സൂചിപ്പിച്ച ഷോപ്പിംഗ് മാളുകളുടെ കാർണിവൽ സംസ്കാരങ്ങൾ നമുക്ക് ഉപേക്ഷിക്കാം…
പുതിയ ചിന്തകൾ, പൊതു കേരളത്തെ കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് ആശിച്ചുപോകുന്നു…

ഏഴ് വർഷം മുമ്പുള്ള ഒരു പുതുവർഷ രാത്രി ഓർമ്മയിൽ വരുന്നു.

കോട്ടയം തിരുനക്കര മൈതാനി. നഗരം പുതുവർഷത്തിന്റ് ലഹരിയിൽ എങ്ങോട്ടൊക്കെയോ ഒഴുകി പരക്കുന്നു. നഗരത്തിരക്കുകളിൽ ഒന്നും വകവയ്ക്കാതെ യാചക വേഷത്തിൽ ഒരാൾ ഗാന്ധി പ്രതിമയ്ക്ക് അരികിൽ നിൽക്കുന്നു.

ടൂവീലർ സഞ്ചരിച്ച ഫ്രീക്കൻ പയ്യൻ ഉപേക്ഷിച്ച വർണ്ണക്കടലാസിൻെറ ഒരു തൊപ്പി ഒരു ഭാണ്ഡക്കെട്ടിൽ സൂക്ഷിച്ചുവെക്കുകയാണ്. ഇടയ്ക്കൊക്കെ ഭാണ്ഡത്തിൽ നിന്നും ആ തൊപ്പി എടുത്ത് നോക്കുന്നുമുണ്ട്. ആ വർണ്ണ തൊപ്പി അയാളിൽ ആഹ്ളാദം നിറക്കുന്നു തീർച്ച. നഗരത്തിൻറെ പുതുവർഷ ലഹരിയോ കാഴ്ചയുടെ വർണ്ണ വെളിച്ചങ്ങളോ അയാളെ മോഹിപ്പിക്കുന്നില്ല, പകരം ആ തൊപ്പിയുടെ സൗന്ദര്യത്തിൽ മാത്രമാണ് അയാളുടെ ചിന്ത ഉടക്കി നിൽക്കുന്നത്. അയാളുടെ ആഹ്ളാദമുള്ള മുഖം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്ന് പറയാൻ തോന്നി. പുറത്തെ ആഘോഷങ്ങളൊന്നും അയാളുടെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടില്ല. വിഭ്രാന്തി പൂത്ത ആ മനസ്സിന് എന്ത് പുതുവർഷം? എന്ത് പ്രതിജ്ഞകൾ ?

ഉപരേഖ

പുതുവർഷത്തിൽ എന്നെ സങ്കടപ്പെടുത്തിയ ഒരു പത്രവാർത്ത കണ്ടു. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ പ്രവർത്തിച്ചിരുന്ന സെക്കൻഡ് ഹാൻഡ് പുസ്തകശാലയ്ക്ക് ആരോ തീയിട്ടു എന്നുള്ള വാർത്ത. തിരുവനന്തപുരം സ്വദേശി അനസ് നടത്തുന്ന ഈ വഴിയോര പുസ്തക ശാലയിൽ നിന്നും നിരവധി സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട്. അയാൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കേൾക്കുന്നു. നഗര മാലിന്യത്തിൽ നിന്നും തീപിടിച്ചത് ആണെന്നും വാർത്തയുണ്ട്. പുസ്തകശാലകൾക്ക് തീ കൊടുക്കാനുള്ള മലയാളി മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?