രാധാകൃഷ്ണൻ മാഞ്ഞൂർ

തോറ്റു പോകുമെന്നും, തീർന്നുപോകുമെന്നും തോന്നുന്ന ചില പ്രതിസന്ധി നിമിഷങ്ങളിൽ ആശ്വാസത്തിന്റെ തുരുത്തായ് ഗാനങ്ങൾ മാറുന്നു . അവ തരുന്ന പ്രതീക്ഷയുടെ വാതായനങ്ങൾ മറക്കാനാവില്ല….. ഞാനിതാ ഈ പ്രപഞ്ചത്തിന്റെ കോണിൽ ജീവിച്ചിരിക്കുന്നു, എന്റെ ഊർജ്ജം മുഴുവൻ തിരിച്ചു കിട്ടിയിരിക്കുന്നു എന്നു പറയാൻ ചങ്കൂറ്റം തരുന്ന ചില ഗാനങ്ങൾ. എന്റെ ജീവിതത്തിൽ വ്യത്യസ്തവും, മൗലികവുമായൊരു ദർശനം തന്ന ചില സംഗീതങ്ങൾ….. അവയൊക്കെയാണ് ഇന്ന് പ്രതിപാദിക്കുന്നത്.

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ പി. ജയചന്ദ്രനാണ്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എത്രയോ തവണ കേട്ടിരിക്കുന്നു. ആലാപനത്തിന്റ ആ രാജകുമാരനോട് വല്ലാതെ അസൂയ തോന്നിയ നിമിഷങ്ങളുണ്ട്. പ്രണയത്തിന്റെ കാല്പനിക ദൂരങ്ങൾ താണ്ടിയ ആ ശബ്ദമാധുരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.

‘ നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ ‘വ്രീളാ ഭരിതയായ് ‘എന്നു തുടങ്ങുന്ന ഗാനം എക്കാലവും എന്നെ അത്ഭുതപ്പെടുത്തുന്നു.

ജയേട്ടൻ പാടിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു ലളിത ഗാനമാണ് “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ “. ഭരണിക്കാവ് ശിവകുമാറിന്റെ രചന. ഒറ്റയ്ക്കൊരു തോണിയിൽ ഏകാന്തതയുടെ മഹാ തുരിത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്ന ഗാനം. എഴുപത്തിയഞ്ചു മുതൽ എൺപത് കാലഘട്ടം വരെയുള്ള കാലത്താണ് മനോഹരമായ ലളിതഗാനങ്ങൾ പിറന്നത്.

79 ൽ ഞാൻ കേട്ട ഒരു ലളിത ഗാനമാണ് “ദശമി വിളക്ക് തൊഴാനെത്തിയ/ വസന്ത പൗർണ്ണമി പെണ്ണേ/ ദശമി സന്ധ്യാ മുടിയിൽ ചൂടിയ “……കല്ലറ അപ്പുകുട്ടൻ എന്ന സംഗീത അധ്യാപകൻ ഈണം നൽകിയ ഈ ഗാനം ആരാണ് എഴുതിയതെന്നറിയില്ല. പന്തല്ലൂര് തറവാട്ടിൽ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാൻ വന്ന അപ്പുക്കുട്ടൻ സാർ ഹാർമോണിയത്തിന്റെ അകമ്പടിയിൽ ഈ ഗാനം പാടിയത് ഇന്നും ഓർമ്മയിലുണ്ട്.

ബാവുൽ സംഗീതത്തിന്റെ ഒരു പുണ്യ സായാഹ്നം

സംഗീതം ജീവനോപാധി പോലെ കൊണ്ടുനടക്കുകയും, സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ച് ഉന്മദാവസ്ഥയിലെത്തുകയും ചെയ്യുന്ന ബാവുൽ കേട്ടത് 2008 നവംബർ 23ന് വൈകുന്നേരമാണ്. (പൊൻകുന്നത്ത് ജനകീയ വായനശാലയുടെ ക്ഷണം സ്വീകരിച്ചു വന്നവർ)

നവംബർ 23 ന്റെ പകൽ മുഴുവൻ ഞാൻ തിരക്കിലായിരുന്നു. അന്ന് പ്രിയ സുഹൃത്തും പ്രശസ്ത കവിയുമായ രാജുവല്ലൂരാന്റെ വിവാഹം. ഈ തിരക്കിനിടയ്ക്ക് ബാവുൽ സംഗീതം കേൾക്കാൻ പോവണമോ എന്ന് ഞാൻ ശങ്കിച്ചു. എഴുത്തുകാരൻ ജോസ് പുല്ലുവേലി നിർബന്ധമായും പറഞ്ഞു “പോരാ എന്തു തിരക്കുണ്ടായാലും അതു കേൾക്കണം.” ശരി….. എങ്കിൽ അങ്ങനെ തന്നെ…….

ബംഗാളി ഭാഷയുടെ വന്യസൗന്ദര്യം എനിയ്ക്ക് പിടിയ്ക്കില്ലന്നു പറഞ്ഞപ്പോൾ സഹൃദയ സുഹൃത്ത് രാജൻ മാഷാണ് ഒരു ഉപദേശം തന്നത്…… “രാധേ ശുദ്ധ സംഗീതത്തിന് ഭാഷയില്ല, മതമില്ല…… കേൾക്കാനുള്ള മനസ്സ് മതി”…… അകാലത്തിൽ പിരിഞ്ഞു പോയ ആ പ്രതിഭയുടെ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. ഇനി ബാവുലുകളെ പറ്റി പറയട്ടെ.

ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ എന്ന സംസ്കൃതപദം ലോപിച്ചുണ്ടായതാണ് ബാവുൽ എന്ന വാക്ക്. പതിനാറാം നൂറ്റാണ്ടിലെ ചൈതന്യ ദേവന്റെ കാലത്താണ് ബാവുൽ സംഗീതം പ്രചാരം നേടിയത്. ബംഗാളി സംസ്കാരത്തിന്റെ അവധൂത പാരമ്പര്യം.

ബൗദ്ധ -വൈഷ്ണവ – സൂഫി ദർശനങ്ങളുടെ ആഴത്തിലുളള സ്വാധീനമാണ് ബാവുൽ ഗാനങ്ങളുടെ പ്രത്യേകത. സാഹിത്യകൃതികളുടെ വിചാരങ്ങളോ,അലങ്കാര മുദ്രകളോ ഒന്നും ഇതുവരെ ബാധിക്കാറില്ല….. ശുദ്ധ സംഗീതത്തിലൂടെ പലതും നിരാകരിക്കുന്ന ഒരു രീതി ഇവർ പിന്തുടരുന്നു. സംഗീതം അത്രമേൽ അവർക്കുള്ളിൽ പെയ്തുകൊണ്ടിരിക്കുന്നു. ശാന്തിനികേതനെയും, ടാഗോറിനെയും, എന്തിനേറെ പറയുന്നു ‘സോനാ പുരി’ എന്ന ഗ്രാമത്തെപ്പറ്റി വരെ അവർ പാടുന്നു.
ഏക് താര (ഒറ്റതന്ത്രിവീണ) ദുതാര (ഇരു തന്ത്രി വീണ) കൊണ്ടും രണ്ടു മണിക്കൂർ ആ ഗായകർ പാടി….. കാൽ ചിലങ്ക കെട്ടി, കൈ മണികൊട്ടി ആടി…..

രണ്ടുമണിക്കൂർ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ലൊരു മഴ പെയ്തു കഴിഞ്ഞിരുന്നു. മനസ്സും ശരീരവും നന്നായി തണുത്തു….. ആ ചാറ്റൽ മഴയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു. ഇടയ്ക്ക് രാജൻ മാഷ് എന്നോട് ചോദിച്ചു “എങ്ങനുണ്ട് ബാവുൽ?” ഞാനൊന്നും മറുപടി പറഞ്ഞില്ല. കാരണം അത്രയേറെ ആ ഗാനശാഖ എന്നിൽ വിസ്മയം തീർത്തിരുന്നു. ഒന്നിനെയും അറിയാതെയും, കേൾക്കാതെയും വിമർശിക്കുന്ന എന്റെ സ്വഭാവത്തിന് ഒരു കിഴുക്കായിരുന്നു ആ ചോദ്യം…..

ഉപരേഖ

സംഗീതം നമ്മുടെ മനസ്സിൽ കുളിർമഴ തീർക്കുന്നു. പൊൻകുന്നത്തെ ബാവുൽ സംഗീതം പെരുമഴയായി നിറഞ്ഞു. ഈ ബംഗാൾ സംഘത്തിൽ മലയാളത്തിലെ പ്രശസ്ത കവി ബിനു. എം.പള്ളിപ്പാടുണ്ടായിരുന്നു. (‘പാലറ്റ് ‘എന്ന കവിതാസമാഹാരത്തിന്റെ ഉടമ.) ബിനുവായിരുന്നു ഓടക്കുഴൽ വാദകൻ.

ഒരു ബാവുൽ ഗാനം ഇങ്ങനെ പാടുന്നു.

” നീ തിരസ്കരിച്ചാലും
പ്രിയ സുഹൃത്തെ
ഞാൻ നിസ്സഹായനാണ് എന്റെ പാട്ടുകൾ എന്റെ പ്രാർത്ഥനകളാണ്
ചില പൂവുകൾ വർണ്ണങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്നു

മങ്ങിയ നിറമുള്ളതുകൊണ്ട് മറ്റവ സുഗന്ധത്തിലൂടെയും, വീണ വിറയ്ക്കുന്ന തന്ത്രികൾ കൊണ്ട് പ്രാർത്ഥിക്കുന്നു. “