ഷെറിൻ പി യോഹന്നാൻ

ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന സണ്ണിയിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. കാറിൽ വച്ചു തന്നെ പാസ്പോർട്ട് കത്തിച്ചു പുറത്തേക്കെറിയുന്ന സണ്ണി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തം. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കുന്ന സണ്ണി തന്റെ ക്വാറന്റൈൻ ദിനങ്ങൾ അവിടെ ചിലവഴിക്കാൻ തുടങ്ങുന്നു. എന്നാൽ ആ ദിനങ്ങൾ തള്ളിനീക്കാൻ അത്ര എളുപ്പമായിരുന്നില്ല.

“ഇപ്പോൾ മാത്രം നടക്കുന്ന കഥാ
പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു
സാഹചര്യത്തിൽ പറയാൻ ഒട്ടും
ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള, കുറേയേറെ
പ്രത്യേകതയുള്ള ചിത്രമാണ് ‘സണ്ണി’.” സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വാക്കുകളാണിവ. കോവിഡും ക്വാറന്റൈനും ഏകാന്തതയും മാനസിക പിരിമുറുക്കവും ചിത്രത്തിന്റെ ഇതിവൃത്തമാവുന്നു. പ്രതിസന്ധികൾ മാത്രം ചുറ്റും നിറയുന്ന, ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ക്വാറന്റൈൻ ദിനങ്ങളെ ഒന്നര മണിക്കൂറിൽ അവതരിപ്പിക്കുകയാണ് രഞ്ജിത്ത്.

പ്രതീക്ഷ, പ്രത്യാശ എന്നതിലേക്ക് സണ്ണിയെ നയിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ ഫോൺ സംഭാഷണങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ സിനിമയിലുണ്ട്. കഥാപരിസരം ഒറ്റയിടത്തേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത ഇല്ലാതാക്കാൻ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ്‌ ഗാനം നന്നായിരുന്നു.

നമ്മളിൽ പലരും കടന്നുപോയ ഒരവസ്ഥയുടെ നേർചിത്രണം നടത്തുമ്പോൾ ഏകാന്തതയിൽ കഴിയുന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്റ്റോറി ലൈൻ ശക്തമായി തോന്നിയില്ല. പതിഞ്ഞ താളത്തിൽ കഥ പറയുന്നതിനാൽ പ്രേക്ഷകനെ പൂർണമായി എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ സിനിമ പിന്നോട്ടു പോകുന്നു.

‘കഥാന്ത്യത്തിൽ എല്ലാം കലങ്ങിതെളിയണം’ എന്ന പതിവ് രീതിയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. റിയാലിറ്റിയാണ് പറയുന്നതെങ്കിലും ചില നാടകീയ രംഗങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. ഒന്നര മണിക്കൂർ മാത്രമുള്ളതിനാൽ ഒരു തവണ ബോറടികൂടാതെ കണ്ടിരിക്കാവുന്ന ശരാശരി ചലച്ചിത്രാനുഭവം.