മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. ഇപ്പോള്‍ തനിക്ക് സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മനസിന്റെ ദുഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കാര്യമാണ് സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.

അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു. ഞാന്‍ ഇതൊന്നും കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു.

സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വര്‍ഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ത്താല്‍ ലഹരിയാണ്,  സുരേഷ് ഗോപി പറയുന്നു.

ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ഒരുക്കുന്ന പാപ്പന്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.