പ്രൊഫസര്‍ ടിജെ ജോസഫിന് ഉന്നത പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ചു

അതേസമയം, എംപിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്ന് ജോസഫ് പ്രതികരിച്ചു. ഇനി ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്. പ്രൊഫസര്‍ ടിജെ ജോസഫ് നിയമനം സ്വീകരിക്കാന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. നാര്‍കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കുമ്പോള്‍ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

2010 ജൂലൈ 4നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.