holiday
വന്‍ തുക നഷ്ടം രേഖപ്പെടുത്തിയ തോമസ് കുക്ക് എയര്‍ലൈന്‍ കമ്പനി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ഹോളിഡേകള്‍ ബുക്ക് ചെയ്തവര്‍. കമ്പനി 1.5 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെ യാത്രകള്‍ക്കായി ബുക്ക് ചെയ്തവരാണ് ആശങ്കകള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ ഹോളിഡേകള്‍ക്കായി നേരത്തേ ബുക്ക് ചെയ്തവരാണ് തങ്ങളുടെ പണവും യാത്രയും നഷ്ടമാകുമെന്ന ഭീതിയില്‍ എത്തുന്നത്. യുകെയിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. തോമസ് കുക്കിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് ചോദ്യങ്ങളും ആശങ്കകളും കുറിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. മെനോര്‍ക്കയിലേക്ക് ആറാഴ്ച ഹോളിഡേക്കായി തിരിക്കുകയാണ് താനെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. നിങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുകയാണോ, ഒക്ടോബറില്‍ ഒരു ഹോളിഡേയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ചോദിക്കുന്നത് എന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധി യാത്രകളെയും ഭാവി ബുക്കിംഗുകളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്. ബുക്കിംഗുകള്‍ക്ക് എടിഒഎല്‍ സംരക്ഷണമുള്ളതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു. തോമസ് കുക്കിന് കമ്പനിയുടെ മൂല്യത്തേക്കാള്‍ നാലിരട്ടി ബാധ്യതകളുണ്ടെന്ന വാര്‍ത്തകളാണ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. കഴിഞ്ഞ ആറു മാതസത്തിനിടെ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമെന്നും അതുമൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നുമുള്ള ഭീതിയില്‍ ഹോളിഡേ കേന്ദ്രങ്ങളില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ഒരുക്കി ഓപ്പറേറ്റര്‍മാര്‍. ബുക്കിംഗിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ നീക്കം. ഇതോടെ ഈസ്റ്റര്‍ അവധികള്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവാകൂവെന്ന് വ്യക്തമായി. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഹോളിഡേ കേന്ദ്രങ്ങളിലെ നിരക്കുകള്‍ 24 ശതമാനം വരെയാണ് ഓപ്പറേറ്റര്‍മാര്‍ കുറച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണെന്ന് വിലയിരുത്തപ്പെടുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍ ഹോളിഡേ യാത്രകള്‍ പലരും ഉപേക്ഷിക്കുകയാണെന്നാണ് വിവരം. ഇതു മൂലമാണ് ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ പരമാവധി കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് എന്ന പ്രൈസ് കംപാരിസണ്‍ സൈറ്റിലെ എമ്മ കൗള്‍ത്രസ്റ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ സ്‌കൂള്‍ അവധി ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള നിരക്കുകളിലെ കുറവ് പ്രവചിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 22 വരെയുള്ള കാലയളവില്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ കോര്‍ഫു, മല്ലോര്‍ക ആന്‍ഡ് ഇബിസ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരാഴ്ചത്തെ പാക്കേജ് എടുത്താല്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ 100 പൗണ്ടേ ചെലവാകൂ എന്നാണ് കരുതുന്നത്. ബാര്‍ഗെയിന്‍ ചെയ്യുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഡീലുകള്‍ 124 പൗണ്ടിന് പോലും ലഭ്യമാകും. ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന ജനപ്രിയ ഇന്‍ക്ലൂസീവ് പാക്കേജില്‍ പോലും ഡിസ്‌കൗണ്ട് കൊണ്ടുവന്നിട്ടുണ്ട്. ഏഴു രാത്രി താമസമുള്‍പ്പെടുന്ന ഗ്രീസിലേക്കുള്ള ഫോര്‍ സ്റ്റാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ചെലവാകുക വെറും 288 പൗണ്ട് മാത്രമായിരിക്കും. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ക്കു വേണ്ടി ജനുവരി 1 മുതല്‍ ഫെബ്രുവരി 21 വരെ നടന്ന ബുക്കിംഗുകളാണ് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് താരതമ്യം ചെയ്തത്. 25 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ച ബുക്കിംഗുകളില്‍ ഇതുവരെയില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് ദിനത്തിലും വിമാനങ്ങള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും അറിയിക്കുന്നത്. എന്നാല്‍ ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ കൈവശം വെക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു. ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു. ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമ്മര്‍ ഹോളിഡേകളില്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ചെലവാക്കുന്നത് 600 പൗണ്ടിന് മുകളിലുള്ള തുകയെന്ന് സര്‍വേ. 16-07 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളായ 1000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഒരു കുട്ടിക്ക് വേണ്ടി മാത്രം ഒരാഴ്ച 103.11 പൗണ്ട് ചെലവാകുമെന്ന് കണ്ടെത്തി. അപ്രകാരം ആറാഴ്ച നീളുന്ന സമ്മര്‍ അവധിക്കാലത്ത് 618.66 പൗണ്ട് ശരാശരി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സമ്മര്‍ അവധിയില്‍ തങ്ങളുടെ കുടുംബ വരുമാനത്തിന്റെ 20 ശതമാനത്തോളം കുട്ടികള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തി. കുട്ടികള്‍ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്ന് പുറത്തേക്ക് പോകുമെന്നതാണ് സമ്മര്‍ അവധി ദിനങ്ങളില്‍ രക്ഷിതാക്കള്‍ ആശ്വസിക്കുന്നത്. എന്നാല്‍ അത് തങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാത്ത വിധത്തിലാകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ സിറ്റിസണ്‍ സര്‍വീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കായി ഗവണ്‍മെന്റ് ഫണ്ടഡ് സമ്മര്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 50 പൗണ്ട് മാത്രം ചെലവു വരുന്ന ഈ പരിപാടികള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സമൂഹത്തില്‍ കൂടുതല്‍ സജീവമാകാന്‍ അവരെ സഹായിക്കുകയും ചെയ്യും. വര്‍ഷത്തിലെ മറ്റു സമയങ്ങളെ അപേക്ഷിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഉല്ലാസത്തിനായി സമ്മറില്‍ കൂടുതല്‍ പണം ചെലവാക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ വെളിപ്പെടുത്തി. ഇതിനായുള്ള പണം കൈവശമുണ്ടാകുമോ എന്ന ആശങ്കയുള്ളവരാണ് 58 ശതമാനം ആളുകള്‍. കുട്ടികളുടെ സന്തോഷത്തിനായി കുറച്ച് അധികം പണം ചെലവാക്കുന്നതില്‍ ബുദ്ധിമുട്ടില്ലാത്തവരാണ് 25 ശതമാനം ആളുകളെന്നും സര്‍വേ വ്യക്തമാക്കുന്നു.
കുട്ടികള്‍ക്ക് ടേം ടൈം ഹോളിഡേ അവതരിപ്പിച്ച് ഹെഡ്ടീച്ചര്‍. എന്‍ റിച്ച്‌മെന്റ് വീക്ക് എന്ന പേരിലാണ് പുതിയ ടേം ടൈം ഹോളിഡേ അവതരിപ്പിച്ചിരിക്കുന്നത്. എസെക്‌സിലെ വുഡ്‌ലാന്‍ഡ്‌സ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സൈമണ്‍ കോക്‌സാണ് ഇത് അവതരിപ്പിച്ചത്. ഇതനുസരിച്ച് 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് യാത്രക്കള്‍ക്കും മറ്റുമായി കൊണ്ടുപോകാം. ടേം ടൈമില്‍ ഹോളിഡേകള്‍ക്കും മറ്റുമായി കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു അവധി നല്‍കാന്‍ കോക്‌സ് തീരുമാനിച്ചത്. 2019 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍ എന്റിച്ച്‌മെന്റ് ഹോളിഡേ ആയിരിക്കുമെന്ന് രക്ഷിതാക്കള്‍ക്കുള്ള കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം കള്‍ച്ചറല്‍, സോഷ്യല്‍, മോറല്‍ ട്രിപ്പുകള്‍ നടത്താമെന്ന് അദ്ദേഹം പറയുന്നു. വിദേശത്തേക്കുള്ള ട്രിപ്പുകളും ഇക്കാലയളവില്‍ നടത്താം. ഇവയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കുകയുമാകാം. കുട്ടികളെ ഈ അവധിക്കായി കൊണ്ടുപോകുന്നതിനു മുമ്പായി രക്ഷിതാക്കള്‍ ഒരു അവധിയപേക്ഷ നല്‍കേണ്ടതുണ്ട്. 92 ശതമാനം അറ്റന്‍ഡന്‍സുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ അവധി ലഭിക്കുകയുള്ളു. അല്ലെങ്കില്‍ മുമ്പുണ്ടായിട്ടുള്ള ആബ്‌സന്‍സുകള്‍ക്ക് മെഡിക്കല്‍ കാരണങ്ങള്‍ ബോധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved