ഷിബു മാത്യൂ
യുകെ മലയാളികളോടൊപ്പം ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റില്‍ ഓണമുണ്ണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പതിനെട്ട് കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെ കോലിപ്പട ഓണമുണ്ടത് വാഴയിലയില്‍. യുകെയില്‍ എത്തിയാല്‍ സ്ഥിരമായി തറവാട് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുന്ന ക്യാപ്റ്റന്‍ കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇത്തവണ തറവാട്ടില്‍ എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയുണ്ണാനായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് ഈ മാസം 25ന് ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മാച്ചിന് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോലിയും അനിഷ്‌കയും മറ്റ് ടീമംഗങ്ങളോടൊപ്പം തറവാട് റെസ്റ്റോറന്റില്‍ എത്തി. അത്തപ്പൂക്കളവും നിലവിളക്കുമായി കേരളത്തനിമയുള്ള ഡ്രസ്സും ധരിച്ച് വളരെ വലിയ സ്വീകരണമാണ് ടീം തറവാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത്. ഓണസദ്യ ആവോളം ആസ്വദിച്ച കോലിയും കൂട്ടരും മൂന്ന് മണി വരെ തറവാട് റെസ്റ്റോറന്റില്‍ ചിലവഴിച്ചു.
വിരാത് കോളിയെയും അനുഷ്‌കയെയും കൂടാതെ മറ്റ് ടീമംഗങ്ങളായ അജിന്‍ക്യ റഹാണെ, KL രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വ്വിന്‍, ചെറ്റ്ഷ്വ്വര്‍ പൂജാര, മുഹമ്മദ് ഷാമി, ഷര്‍ഡുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രിറ്റ് ബുംമ്രാ, മുഹമ്മദ് സിരാജ്, ഹനുമവിഹാരി, പ്രതീപ് ഷാ, അഭിമന്യു ഇസ്വരന്‍, മായങ്ക് അഗര്‍വാള്‍, വ്‌റിഡിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കുടുംബ സമേതമാണ് എത്തിയത്. ടീമിനോടൊപ്പം ഓണസദ്യയുണ്ണാന്‍ രവി ശാസ്ത്രിയെത്തിയതും ശ്രദ്ധേയമായി. ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ കോലിയും അനിഷ്‌കയും തറവാടിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം കൈയ്യൊപ്പോടുകൂടി തറവാടിന് കൈമാറി.

BCCI യുടെ ലോജിസ്റ്റിക് മാനേജര്‍ ഋഷികേശ് ഉപാധ്യായ 2014ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി തറവാട്ടില്‍ എത്തിയിരുന്നു. ഭക്ഷണം നന്നായി ഇഷ്ടപ്പെട്ട അദ്ദേഹം തറവാട് റെസ്റ്റോറന്റിനെ ഇന്ത്യന്‍ ടീമിനു പരിചയപ്പെടുത്തി. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന M.S ധോണിയും, വിരാട് കോലിയും അക്കൂട്ടത്തില്‍ ടീമിനോടൊപ്പം എത്തിയ സഞ്ചു സാംസണും പിന്നീട് തറവാട്ടില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഭക്ഷണം വളരെ ഇഷ്ടപ്പെട്ട വിരാട് കോലി തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് പാട്ണറായ പ്രകാശ് മണ്ടോന്‌സയ്ക്ക് ഒരു ഉറപ്പ് നല്‍കി. ഇനി എന്ന് ലീഡ്‌സില്‍ വന്നാലും തറവാട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കും എന്ന ഉറപ്പ്. പിന്നീട് ടീം ആവശ്യപ്പെട്ടതില്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ദോശ, ചമ്മന്തി, ഇഡലി, വട, സാമ്പാര്‍, ഉപ്പ് മാവ്, മൊട്ടറോസ്റ്റ് തുടന്നിയ വിഭവങ്ങള്‍ തറവാട്ടില്‍നിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം എന്ന് ലീഡ്‌സിലെത്തിയാലും തറവാട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് ശീലമാക്കി.

2019 ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാനെത്തിയ ആദ്യ ദിവസം. വളരെ അപ്രതീക്ഷിതമായി കോലിയും ഭാര്യ അനുഷ്‌കയും തറവാട്ടില്‍ എത്തി പ്രകാശ് മണ്ടോന്‍സയെ കണ്ടു പറഞ്ഞു കഴിഞ്ഞ പ്രാവശ്യം ഞാന്‍ തന്ന ഉറപ്പ് പൂര്‍ത്തിയാക്കിയെന്ന്. റെസ്റ്റോന്റ് നല്ല തിരക്കിലായിരുന്നതുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ടീം തറവാടിന് സാധിച്ചിരുന്നില്ല. സാധാരണക്കാരെപ്പോലെ കോലിയും ഭാര്യയും തറവാടിന്റെ സ്‌പെഷ്യല്‍ ഇനങ്ങളായ കാരണവര്‍ മസാല ദോശയും മൊട്ട റോസ്റ്റും വെജിറ്റേറിയന്‍ താലിയുമാണ് കഴിച്ചത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത ടേബിളിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ഫാമിലിയില്‍ നിന്നൊരാള്‍ കോലിയും ഭാര്യ അനിഷ്‌കയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തറവാട് റെസ്റ്റോറന്റിന്റെ അകത്തും പുറത്തും ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിച്ച് വേഗം സ്ഥലം വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം പാഴ്‌സലായി ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

2014 ജൂണില്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റിന് ഏഴ് വയസ്സ് തികഞ്ഞു. സിബി ജോസ്, പ്രകാശ് മണ്ടോന്‍സ, രാജേഷ് നായര്‍, അജിത് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നിവരാണ് തറവാടിന്റെ ഡയറക്ടര്‍മാര്‍. സൗത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ രുചിയും തനിമയം ഒട്ടും നഷ്ടപ്പെടുത്താതെ പാശ്ചാത്യ സമൂഹത്തിന് പരിജയപ്പെടുത്തുന്നതില്‍ തറവാട് റെസ്റ്റോറന്റ് നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്. പാശ്ചാത്യ സമൂഹത്തിനെ കൊണ്ട് ദിവസവും റെസ്റ്റോറന്റ് നിറയുന്നത് അതിനുദാഹരണമാണ്.. ദൂരദേശങ്ങില്‍ നിന്നും യോര്‍ക്ഷയറില്‍ എത്തുന്ന നിരവധിയാ സെലിബ്രെറ്റികള്‍ തറവാട് സന്ദര്‍ശിക്കാറുണ്ട്. ടീം തറവാടിന്റെ വിജയം ജീവനക്കാരുടെ കൂട്ടായ പ്രയ്‌നത്തിന്റെ ഫലം മാത്രമാണെന്ന് ഡയറക്ടര്‍ സിബി ജോസ് പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന് പല പരിമിതികളും ഉണ്ടായിരുന്നു. അതു കൊണ്ട് ടീം ഇന്ത്യയുടെ ഓണാഘോഷ പരിപാടികളുടെ ബി സി സി ഐ യുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ അയച്ച ചിത്രങ്ങൾ ആണ് ഇതിൽ ചേർത്തിട്ടുള്ളത്.