മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തെ സാങ്കേതികവിദ്യ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദഗ്ദ്ധര്‍. കണ്ടംപററി സൈക്കോഅനാലിസിസ് ആന്‍ഡ് ഡെവലപ്‌മെന്റല്‍ സയന്‍സിലെ വിദഗ്ദ്ധരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളും കുട്ടികളുമായുള്ള സുപ്രധാനമായ ബന്ധം ഇല്ലാതാക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയെന്ന് പ്രൊഫ.പീറ്റര്‍ ഫോനാഗി പറയുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധത്തെ ഡിജിറ്റല്‍ ലോകം ഇല്ലാതാക്കുകയാണെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. സൈക്കോളജിയില്‍ 19 പുസ്തകങ്ങളും 500ലേറെ പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ആളാണ് പ്രൊഫ.ഫോനാഗി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്ന ഫ്രോയ്ഡ് നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ് എന്ന മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി കുട്ടികളുടെ മാനസിക വളര്‍ച്ച സംബന്ധിച്ച് 50 വര്‍ഷത്തിലേറെയായി പഠനം നടത്തി വരികയാണ്.

14 മുതല്‍ 19 വരെ വയസ് പ്രായമുള്ള പെണ്‍കുട്ടികളില്‍ ഇമോഷണല്‍ ഡിസോര്‍ഡറുകള്‍ കാണുന്നത് സാധാരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ആണ്‍കുട്ടികളില്‍ അക്രമ സ്വഭാവം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവം യുവാക്കളുമായി സംസാരിക്കുകയെന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി മാറ്റിയിട്ടുണ്ട്. യുവാക്കള്‍ മുതിര്‍ന്നവരുമായി സംസാരിക്കുന്നത് വളരെ ചുരുങ്ങിയിട്ടുണ്ട്. യുവാക്കള്‍ തമ്മിലാണ് ഇപ്പോള്‍ കൂടുതല്‍ ആശയവിനിമയം നടക്കുന്നത്.

എന്നാല്‍ നമ്മുടെ മസ്തിഷ്‌കം അതിനു വേണ്ടി മാത്രമല്ല രൂപകല്പന ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരുമായി സോഷ്യലൈസ് ചെയ്യാനും അവരില്‍ നിന്ന് വളര്‍ച്ചയില്‍ സഹായങ്ങള്‍ നേടാനും പാകത്തിനാണ് അതിന്റെ ഘടന. സുഹൃത്തുക്കളും ഇന്റര്‍നെറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ഭക്ഷണം പോലും കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.