ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.

നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു

ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.