ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തിൽ‌ എട്ട് ഭീകരർ കൊല്ലപ്പെട്ടു. പാംപോറിൽ പള്ളിയിൽ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീർ വാതക ഷെല്ലുകൾ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു പുറത്ത് വെടിവയ്പ്പിലൂടെയും ഒരു ഭീകരനെ വധിച്ചിരുന്നു.

ആക്രമണം നടത്തുമ്പോൾ പള്ളിയുടെ എല്ലാ പവിത്രതയും കണക്കിലെടുത്തിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് ചാഫ് ദിൽബാഗ് സിങ് പറഞ്ഞു. പ്രദേശവാസികളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി താഹിറിനോടു സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. ഓപ്പറേഷനു നേതൃത്വം നൽകിയ സൈന്യത്തിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും അവർ അഭിനന്ദനം അറിയിച്ചു. – ദിൽബാഗ് സിങ് പറഞ്ഞു.

സാധാരണയായി എല്ലാ ആക്രമണങ്ങളിലും സുരക്ഷാസേന ഐഇഡികൾ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. കണ്ണീർ വാതകം മാത്രമുപയോഗിച്ചു നടത്തുന്ന ആക്രമണം അപൂർവങ്ങളിൽ അപൂർവമാണ്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് സുരക്ഷാസേന ഇവിടെ തിരച്ചിലാരംഭിക്കുന്നത്. അഞ്ചു ഭീകരർ ഷോപ്പിയാനിലും മൂന്നു പേർ പാംപോറിലും കൊല്ലപ്പെട്ടു.

ഷോപ്പിയാനിലെ മുനാദ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു ഭീകരരെ വധിച്ചത്. ഇവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 24ൽ അധികം ഭീകരരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്.