ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷുകാരിൽ പലരും അവധിക്കാലം ആഘോഷിക്കുന്നതിനായി ഫ്രാൻസിലെ തങ്ങളുടെ സ്വന്തം സ്വപ്നഭവനങ്ങളിലേക്ക് ചേക്കേറുക സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് തടയിടുകയാണ് ഫ്രാൻസിന്റെ പുതിയ നിയമങ്ങൾ. വിസ ആവശ്യമില്ലാതെ ബ്രിട്ടീഷ് പ്രവാസികൾക്ക് 90 ദിവസത്തിലധികം രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പ്രധാന ഇമിഗ്രേഷൻ ബില്ലിലെ ഭേദഗതി ഫ്രാൻസിൻ്റെ ഭരണഘടനാ കൗൺസിൽ ഇന്നലെ നിരസിച്ചതോടെയാണ് ബ്രിട്ടീഷുകാരിൽ പലരും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എമിഗ്രേഷൻ ബില്ലിലെ ഈ ഭേദഗതി കോടതി അംഗീകരിച്ചിരുന്നെങ്കിൽ, ഫ്രാൻസിൽ രണ്ടാമത്തെ വീടുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ദീർഘകാല വിസകൾ സ്വയമേവ നൽകുന്നതിന് അനുവദിക്കുമായിരുന്നു. അതായത് അവർക്ക് രാജ്യത്ത് ആവശ്യമുള്ളത്ര സമയം ചെലവഴിക്കാനുള്ള അനുമതി ഈ ഭേദഗതിയിലൂടെ ലഭിക്കുമായിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചതോടെ, ഓരോ 180 ദിവസത്തിലും 90 ദിവസം മാത്രമേ വിസയില്ലാതെ ഫ്രാൻസിൽ താമസിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനിമുതൽ സാധിക്കുകയുള്ളൂ. കൂടുതൽ കാലം താമസിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സമയം ആറ് മാസം വരെ നീണ്ടുനിൽക്കുന്ന താൽക്കാലിക ദീർഘകാല വിസയ്ക്ക് അപേക്ഷിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ഭേദഗതി നിരസിക്കാനുള്ള കോടതി തീരുമാനം ഫ്രാൻസിൽ രണ്ടാം വീടുകൾ സ്വന്തമാക്കിയ ഏകദേശം 86,000 ബ്രിട്ടീഷുകാർക്ക് വലിയ തിരിച്ചടിയാകും. ഫ്രാൻസിൻ്റെ ഭരണഘടനാ കോടതിക്കെതിരെ അപ്പീൽ നൽകാൻ അവകാശമില്ലാത്തതിനാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ തീരുമാനം അന്തിമമാണ്. ബ്രെക്സിറ്റ് തീരുമാനം ബ്രിട്ടീഷുകാരെ മറ്റു രീതിയിലും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ, കൗൺസിൽ ടാക്സ് ചാർജുകളിൽ 60% വരെ വർദ്ധനവ് വരുത്തിയത് ഫ്രാൻസിൽ ഭവനങ്ങളുള്ള ബ്രിട്ടീഷുകാരെ സാരമായി ബാധിച്ചിരുന്നു. പുതിയ നിയമങ്ങൾ വന്നതോടെ പലരും തങ്ങളുടെ വീടുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്.