ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക്ക്ഡൗൺ ഡിസംബർ -2ന് അവസാനിച്ചെങ്കിലും യുകെയിൽ ഉടനീളം വൈറസ് വ്യാപനത്തിൻെറ തോതനുസരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. പലസ്ഥലങ്ങളിലും നിയന്ത്രണങ്ങളെ കുറിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് എത്രമാത്രം തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള പുനസമാഗമം സാധ്യമാകും എന്നുള്ളത് ഈ നിയന്ത്രണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് . സാമാന്യ യുക്തിക്ക് നിരക്കാത്ത  പല നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട് .

വിചിത്രമായ  നിയന്ത്രണത്തിൽ വലയുന്ന ലീഡ്സിലെ ദമ്പതികളുടെ അനുഭവമാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലീഡ്സിൽ താമസിക്കുന്ന ഫിലിപ്പ്,ഷീല ദമ്പതിമാരുടെ വീട് ടയർ -2വിൽ ആണെങ്കിലും അവരുടെ പൂന്തോട്ടം ടയർ -3 നിയന്ത്രണ പരിധിയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിനു ശേഷം ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മൂലം ഇവർ സ്വയം ഒറ്റപ്പെടലിന് വിധേയരായി ഇരിക്കേണ്ടതായി വരും.

വെസ്റ്റ് യോർക്ക്ഷെയറിലെ ഓറ്റ്ലിയിലുള്ള ഇവരുടെ വീട് ലീഡ്സ് സിറ്റി കൗൺസിലും ഹാരോഗേറ്റ് ബൊറോ കൗൺസിലും തമ്മിൽ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇതിൻറെ ഫലമായി ലീഡ്സ് ദമ്പതികളുടെ വീട് ടയർ -2വിലും പൂന്തോട്ടം ടയർ -3 യിലുമാണ്. ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ടയർ -2വിലെ ആളുകൾക്ക് 6 ഔട്ട്ഡോർ ഗ്രൂപ്പുകളുമായി കണ്ടുമുട്ടാൻ കഴിയും. എന്നാൽ ടയർ 3 യിലെ താമസക്കാർക്ക് പൊതു ഇടങ്ങളിൽ മാത്രമേ മറ്റുള്ളവരുമായി കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ