ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ട് :- സ്തന പരിപാലന ശസ്ത്രക്രിയകൾക്കും മറ്റുമായി ദുബായിൽ പോയി വന്നതിനു ശേഷം ക്വാറന്റൈൻ പോകാൻ വിസമ്മതിച്ച രണ്ടു സ്ത്രീകളോട് നിർബന്ധമായും രണ്ടാഴ്ചത്തേയ്ക്ക് ക്വാറന്റൈനിൽ പോവാൻ നിർദേശിച്ച് കോടതി. രണ്ടാഴ്ചത്തേക്ക് അവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 25 വയസ്സുള്ള നിയംഹ് മുൾറിനിയെയും, 30 വയസ്സുള്ള ക്രിസ്റ്റി മക്ഗ്രത്തിനെയുമാണ് വെള്ളിയാഴ്ച ഡബ്ലിൻ എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. നിലവിലെ യാത്ര നിയമങ്ങളനുസരിച്ച്, മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്തു തിരിച്ചു വരുന്നവർ നിർബന്ധമായും പതിനാല് ദിവസത്തേക്ക് ക്വാറന്റൈൻ പാലിക്കണമെന്നാണ് നിർദ്ദേശം. ഇത് പാലിക്കാത്ത പക്ഷം 1700 പൗണ്ടോളം പിഴയും, ഒരു മാസത്തെ ജയിൽശിക്ഷയും അനുഭവിക്കണം എന്നാണ് നിയമം. എന്നാൽ തങ്ങൾ നിയമങ്ങളെല്ലാം അനുസരിച്ചതായും, തങ്ങളെ മനപ്പൂർവമായി ദുഃഖവെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നവെന്നും സ്ത്രീകൾ വ്യക്തമാക്കി.


ഇവർക്ക് ഇരുവർക്കും ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങൾ ഉണ്ട്. യുകെയിലേക്ക് തിരിക്കുന്നതിനു മുൻപ് തന്നെ പിസിആർ ടെസ്റ്റ് ഇരുവരും ചെയ്തിരുന്നു. അതിൽ നെഗറ്റീവ് റിസൾട്ട് ആണ് വന്നത്. എന്നാൽ ഇതിനുശേഷവും തങ്ങളെ എയർ പോർട്ടിൽ തടയുകയായിരുന്നു എന്ന് ഇരുവരും പറഞ്ഞു. എയർപോർട്ടിലെത്തിയ ശേഷം ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യുന്നതിനായി 1573 പൗണ്ട് അടയ്ക്കണമെന്ന നിർദ്ദേശം ഇരുവർക്കും ലഭിച്ചു. എന്നാൽ ഇരുവർക്കും അടയ്ക്കാൻ പണം ഇല്ലായ്കയാൽ, ഇവർ എയർപോർട്ടിൽ തന്നെ ദിവസങ്ങളോളം കഴിഞ്ഞു. എന്നാൽ ഇവരോട് നിയമങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചതായും, എന്നാൽ ഇവർ അനുസരിക്കാതെ വന്നപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ രേഖപ്പെടുത്തുന്നു.


കോടതിയിലെത്തിച്ച് ഇവർക്ക് ജാമ്യം നൽകിയെങ്കിലും, ഇവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാനുള്ള നിർദ്ദേശമാണ് നൽകിയത്. അതിനുശേഷം നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാനും നിർദ്ദേശം നൽകി