ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ നടന്നുവരുന്ന ഭീകരാന്തരീക്ഷത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു എൻഎച്ച്എസ് ഡോക്ടർ. ആളുകളെ രക്ഷിക്കേണ്ടതിനു പകരം ഇപ്പോൾ ആരോഗ്യ സംവിധാനങ്ങൾ അവരെ കൊല്ലുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അധികം കേസുകൾ ഉണ്ടാകാത്ത വേനൽക്കാല സമയങ്ങളിൽ പോലും എട്ടു മണിക്കൂറുകളോളം ആക്സിഡന്റ് & എമർജൻസിയിൽ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥ ഭീകരമാണ്.

തന്റെ മുന്നിലെത്തിയ 60 വയസ്സുള്ള ബ്ലഡ് ക്യാൻസർ രോഗിയെ ക്യാൻസർ വാർഡിൽ സ്ഥലം ഇല്ലാത്തതിനാലാണ് ആക്സിഡന്റ്& എമർജൻസിയിലേക്ക് അയച്ചത്. അവരെ സഹായിക്കാനായി തനിക്ക് വേഗത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങൾ തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ എവിടെയും സ്ഥലമില്ല, രോഗികൾ തോളോട് തോൾ ചേർന്ന് കിടക്കേണ്ട അവസ്ഥയാണ് എല്ലാ ഇടങ്ങളിലും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും നിരാശാജനകമായ അവസ്ഥയിലൂടെ ആണ് എൻഎച്ച്എസ് ആശുപത്രികൾ ഓരോന്നും കടന്നു പോകുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. എൻഎച്ച്എസിൽ നിന്ന് ആളുകൾക്ക് ചികിത്സ ലഭിക്കുമെന്ന ഉറപ്പു പോലും ഇന്നില്ല. ഗുരുതരമായ രോഗം ബാധിച്ചവർ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യങ്ങളാണ് എൻഎച്ച്എസ് ആശുപത്രികളിൽ ഉള്ളത്. തനിക്ക് ഒരു യുദ്ധ മേഖലയിൽ ജോലി ചെയ്യുന്ന അനുഭവമാണ് ആക്സിഡന്റ് & എമർജൻസിയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ തുറന്നു പറഞ്ഞു.

രോഗികളെ പരിശോധിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ആവശ്യത്തിനുള്ള സ്റ്റാഫുകൾ പലയിടങ്ങളിലും ഇല്ല. സ്ഥലപരിമിതികൾ മൂലം പരിശോധന പലപ്പോഴും ഇടനാഴികളിലും കോറിഡോറുകളിലും ആണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചികിത്സകളുടെ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റുകൾ നീണ്ടതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ താങ്ങാൻ പറ്റാവുന്നവർക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.