ലണ്ടനിൽ പത്തൊൻപത് വയസുകാരിയായ ഇന്ത്യക്കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് കുറ്റസമ്മതം നടത്തി. പഞ്ചാബ് സ്വദേശിനിയായ മെഹക് ശർമ്മയുടെ കൊലപാതകത്തിൽ 24 കാരനായ ഭർത്താവ് സാഹിൽ ശർമ്മ കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. കൃത്യം നടത്തിയ ശേഷം എമർജൻസി നമ്പറിലേക്ക് വിളിച്ചതായും പ്രതി പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട പ്രതി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചിരുന്നു.

ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡണിൽ മെഹക് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ സാഹിൽ ശർമ്മയെ വ്യാഴാഴ്ച കിങ്സ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കിപ്പോഴാണ് പ്രതി കുറ്റം സമ്മതം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് സംഭവം നടന്നത്. അന്ന് വൈകുന്നേരം 4.15 ന് ശേഷം, സാഹിൽ ശർമ്മ എമർജൻസി നമ്പറിൽ പൊലീസിനെ ഫോണിൽ വിളിച്ച് ആഷ് ട്രീ വേയിലെ അവരുടെ വീട്ടിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് മെഹക് ശർമ്മയുടെ ചലനമറ്റ ശരീരമാണ് കണ്ടെത്താൻ കഴിഞ്ഞത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മെഹകിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് കൊലപാതക വിവരം മെഹക്കിന്‍റെ കുടുംബത്തെ അറിയിച്ചു.

കഴിഞ്ഞ ഒക്‌ടോബർ 31ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. ശർമയുടെ ശിക്ഷ ഏപ്രിൽ 26ന് കിങ്സ്റ്റൺ ക്രൗൺ കോടതി വിധിക്കും. കഴിഞ്ഞവർഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജന്മഗ്രാമമായ പഞ്ചാബിലെ ജോഗി ചീമയിൽ എത്തിച്ചാണ് മെഹക് ശർമ്മയുടെ മൃതസംസ്കാരം മതാചാരപ്രകാരം നടത്തിയത്.