സംഗതി സത്യമാണ്. അണ്ടര്‍-17 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യയുടെ യുവനിര ഇറ്റലിയെ കീഴടക്കി. ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. നാലു തവണ അണ്ടര്‍-17 ലോകചാമ്പ്യന്‍മാരായിട്ടുള്ളവരാണ് ഇറ്റാലിയന്‍ ടീം.
31-ാം മിനിട്ടില്‍ അഭിജിത് സര്‍ക്കാരാണ് ഇന്ത്യയുടെ ആദ്യഗോള്‍ നേടിയത്. എണ്‍പതാം മിനിട്ടില്‍ രാഹുല്‍ പ്രവീണ്‍ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. പന്തടക്കത്തിലും പാസിംഗിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു മത്സരത്തില്‍. എട്ടാം മിനിട്ടില്‍ കോമള്‍ തട്ടാലിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍പുറത്തുപോയി. 13-ാം മിനിട്ടിലും ഇന്ത്യക്ക് മികച്ചൊരു അവസരം ലഭിച്ചു. അങ്കിതിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി.
31-ാം മിനിട്ടിലാണ് ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നത്. അഭിജിത് സര്‍ക്കാരിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലിലുരസി വലയിലെത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും അക്രമണം തുടര്‍ന്നു. 59-ാം മിനിട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അങ്കിത് നഷ്ടമാക്കി. എന്നാല്‍ എണ്‍പതാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. രാഹുലിന്റെ വകയായിരുന്നു ഗോള്‍.