ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് രാഷ്ട്രീയം നാൾക്ക് നാൾ കലങ്ങി മറിയുകയാണ്. പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന് തൻറെ പല മുൻ നിലപാടുകളും തിരുത്തേണ്ടതായി വന്നു. പുതിയ സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ടാക്സ് വെട്ടി കുറയ്ക്കുന്നതു പോലുള്ള നടപടികളിൽ നിന്ന് പിന്നോക്കം പോയ പ്രധാനമന്ത്രി ഇന്ന് എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ തൻറെ മുൻകാല അബദ്ധങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചു . എന്നാൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ പ്രധാനമന്ത്രിക്ക് മേൽ വൻ രാഷ്ട്രീയ ആക്രമണമാണ് നടത്തിയത്. തൻറെ വാഗ്ദാനങ്ങളിൽ ഒരാഴ്ച പോലും സ്ഥിരതയില്ലാത്ത പ്രധാനമന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന സ്റ്റാമറിന്റെ വിമർശനത്തിന് താൻ ഒരു പോരാളിയാണെന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞത് .

രാജ്യത്തിൻറെ സാമ്പത്തികസ്ഥിരതയിലും പൗണ്ടിന്റെ വില തകർച്ചയിലും യുകെ മലയാളികൾ വളരെ നിരാശയിലാണ് . ജീവിത ചിലവിന്റെ കടുത്ത ഭാരം എങ്ങനെ താങ്ങാനാവുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം ജനങ്ങളും. ശൈത്യകാലത്തെ എനർജി ബില്ലുകളുടെ പേടിസ്വപ്നത്തിലാണ് ബ്രിട്ടീഷ് ജനത. ജീവിത ചിലവിലെ കുതിച്ചു കയറ്റവും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയും ഇനിയും മോശമാകുകയാണെങ്കിൽ ലിസ് ട്രസ് സർക്കാരിന് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടുള്ളതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.