ക്രിസ്മസ് ദിനത്തില്‍ ഒത്തുചേര്‍ന്ന കുടുംബത്തിലെ എല്ലാവവരും കോവിഡ്-19 പോസിറ്റീവായതിന് പിന്നാലെ അമ്മയും, മകളും ഒരു മാസത്തെ വ്യത്യാസത്തില്‍ മരണമടഞ്ഞു. വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 64-കാരി കശ്മീര്‍ ബെയിന്‍സ്, മകള്‍ 43-കാരി പരംജീത്ത് എന്നിവരാണ് വൈറസ് ബാധിച്ച് രോഗബാധിതരായ ശേഷം മരണത്തിന് കീഴടങ്ങിയതെന്ന് ഹൃദയം തകര്‍ന്ന കുടുംബം വെളിപ്പെടുത്തി.

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകള്‍ ലോക്ക്ഡൗണ്‍ സമയത്ത് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു. ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ വെച്ച് സീഷര്‍ സംഭവിച്ച പരംജീത്ത് ജനുവരി ആദ്യമാണ് മരിച്ചത്. ഇതുകഴിഞ്ഞ് നാലാഴ്ചയ്ക്ക് ശേഷമാണ് അമ്മ മരിച്ചത്. ഇവര്‍ക്ക് നല്‍കിയിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ കുടുംബം സമ്മതം മൂളിയതോടെയാണ് മരണത്തെ പുല്‍കിയത്.

അമ്മയെയും, സഹോദരിയെയും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഇന്‍ഡി ബെയിന്‍സ്. കുടുംബാംഗങ്ങളുടെ മരണശേഷം ജസ്റ്റ് ഗിവിംഗ് വഴി റോയല്‍ വോള്‍വര്‍ഹാംപ്ടണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിക്കായി 11,000 പൗണ്ടും ഇന്‍ഡി ശേഖരിച്ചു. സര്‍ക്കാര്‍ അനുശാസിച്ച നിയമങ്ങള്‍ അനുസരിച്ചാണ് ക്രിസ്മസ് ദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ കുടുംബം ഒത്തുചേര്‍ന്നതെന്ന് ഇന്‍ഡി വ്യക്തമാക്കി.

‘ഇതിന് മുന്‍പ് മറ്റാരുമായും ചേരാതെ, ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. എങ്ങിനെയാണ് വൈറസ് അകത്ത് കടന്നതെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ അത് സംഭവിച്ചു. ഇനി ഇതുമായി ബാക്കിയുള്ള ജീവിതം മുഴുവന്‍ മുന്നോട്ട് പോകണം’, ഇന്‍ഡി പറയുന്നു.

ഇളയ സഹോദരി അംബിക്കാണ് ആദ്യമായി ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് പോസിറ്റീവായി കണ്ടെത്തി. പിന്നീട് ഇവരുടെ ഭര്‍ത്താവും, മൂന്ന് മക്കളും രോഗബാധിതരായി. ഇതിന് ശേഷമാണ് അമ്മയ്ക്കും പിതാവ് നാഷിനും, മൂത്ത സഹോദരി പരംജീത്തിനും രോഗം പിടിപെട്ടത്. മറ്റുള്ളവരുടെ ലക്ഷണങ്ങള്‍ കാര്യമാകാതെ പോയപ്പോള്‍ കശ്മീരും, പരംജീത്തും ഗുരുതര രോഗബാധിതരാകുകയും, ഒടുവില്‍ ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.