ആലത്തൂരിലെ ഇരട്ട സഹോദരിമാരും(Twin Sisters) രണ്ടു ആണ്‍ സുഹൃത്തുക്കളും നാടുവിട്ടത് പ്രണയം(Love) വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്. പരസ്പരം ഇഷ്ടത്തിലായിരുന്നെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നെന്ന് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് പറഞ്ഞു. കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍.പി.എഫ് വ്യക്തമാക്കി.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും, സുഹൃത്തുക്കളായ 2 ആണ്‍കുട്ടികളെയും നവംബര്‍ മൂന്നാം തീയതിയാണ് വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു.

അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പൊള്ളാച്ചിയില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു.

കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍വച്ചുള്ള പോസ്റ്റര്‍ അടക്കം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു.

ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.