ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.

തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോകുകയായിരുന്നു ലോറി. കുട്ടിക്കാനത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ എൻജിൻ ഓഫ് ചെയ്യാതെ സമീപത്ത് ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം പുറത്തിറങ്ങി. സമീപത്ത് നിന്നിരുന്ന കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ ലോറിയിൽ കയറി ഓടിച്ചു പോയി.

ലോറി കാണാതായതോടെ വാഹനം ഉരുണ്ട് നീങ്ങിയതെണെന്ന സംശയത്തിൽ ജീവനക്കാർ സമീപത്തു ഉണ്ടായിരുന്നവരുടെ സഹായം തേടി. ഇതിനിടെ ഇവിടെ എത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ അനീഷ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഐഎച്ച്ആർഡി കോളജിനു സമീപം വാഹനം മറിഞ്ഞു കിടക്കുന്നത് കണ്ടു. പരിസരത്ത് തിരഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചു നിൽക്കുന്ന നിമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പീരുമേട് പൊലീസിന് കൈമാറി.

എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തി പരുക്കേൽപ്പിച്ചതു ഉൾപ്പെടെ ആറ് കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീരുമേട് പൊലീസ് ഇയാളെ ചോദ്യം ചോദ്യം ചെയ്തപ്പോഴാണ് അതെ ദിവസം കുട്ടിക്കാനത്ത് നിന്നും ബൈക്ക് മോഷ്ടിച്ചതായി അറിഞ്ഞത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ കൊയിലാണ്ടി സ്വദേശി അതുലിനെയും കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.