കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി എംപിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താനായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.

അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ആഴകടലിലറക്കിയ, കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കിസാന്‍ സംഘര്‍ഷ് – കോ – ഓഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹത്തിന്റെ 66ാം ദിവസത്തെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന്‍ സമരം ഉല്‍ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കര്‍ഷക സംഘം നേതാക്കളായ എം.എം. അവറാച്ചന്‍, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രന്‍ ,എം.ശിവശങ്കരന്‍ , സണ്ണി ചെന്നിക്കര, എം.എസ്.പ്രദീപ് കുമാര്‍ , ടി.എസ്. സജീവന്‍, ഇ എം. വര്‍ഗിസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ , ജില്ലാ പ്രസിഡന്റ് ബാബു ആന്റെണി, ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, കിസാന്‍ സഭ ജില്ലാ വൈ.പ്രസിഡന്റ് ഒ.എസ്. വേലായുധന്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഏ.സി.വേലായുധാന്‍ എന്നിവര്‍ സംസാരിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്.

മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.