വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചു. യന്ത്രം തകരാറിലായി. അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഒഴിവായത് വൻ ദുരന്തം. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ഞായറാഴ്‌ച രാത്രി സംഭവം നടന്നത് .

169 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന ഫ്ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലായിരുന്നു പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനം യന്ത്രത്തകരാറിലായി. ഉടൻ തിരിച്ചിറക്കാന്‍ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു . ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി .

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. വിമാനം തകരാര്‍ പരിഹരിച്ച ശേഷം തിങ്കളാഴ്‌ച രാത്രി എട്ടോടെ യാത്രക്കാരുമായി വീണ്ടും സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറന്നുയരുമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുകയാണ് .