ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനീളം ത്രീ നെറ്റ്‌വർക്കിന്റെ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടു. രാജ്യവ്യാപകമായി സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ത്രീ നെറ്റ്‌വർക്ക് തങ്ങളുടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി. തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ 12,000 ത്തിലധികം ആളുകൾക്ക് ഫോൺ വിളിക്കുന്നതിനും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനും തടസ്സം നേരിട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും സമാനമായ രീതിയിൽ ത്രീ നെറ്റ്‌വർക്കിന്റെ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടത് വ്യാപകമായ പരാതികൾക്കാണ് വഴി വെച്ചിരിക്കുന്നത്.

യുകെയിൽ ഉടനീളമായി 10.5 മില്യൺ ഉപഭോക്താക്കളാണ് ത്രീ നെറ്റ്‌വർക്കിന് ഉള്ളത്. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ത്രീ നെറ്റ്‌വർക്കിനെ കുറിച്ച് കടുത്ത പ്രതിഷേധവുമായി ഉപഭോക്താക്കൾ മുന്നോട്ട് വന്നു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയാണ് പലരും തങ്ങളുടെ രോക്ഷം രേഖപ്പെടുത്തിയത്. തുടർച്ചയായ തകരാറുകൾ മൂലം ത്രീ നെറ്റ്‌വർക്ക് ഉപേക്ഷിക്കുമെന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത് .


സേവനം തടസ്സപ്പെട്ട ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുന്നത് ഉചിതമായിരിക്കും എന്ന് ടെലികോം റെഗുലേറ്റർ നിർദ്ദേശിച്ചിരിക്കുന്നത്. ത്രീയും വോഡഫോണും തമ്മിലുള്ള ലയനം സംബന്ധിച്ച് യുകെയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലയന ശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ആയി മാർക്കറ്റ് പിടിച്ചടക്കുന്നത് ഉപഭോക്താക്കളെ മോശമായി ബാധിക്കുമോ എന്നതാണ് കോമ്പറ്റീഷൻ ആൻ്റ് മാർക്കറ്റ് അതോറിറ്റി പ്രധാനമായും പരിശോധിക്കുന്നത്.