അബുദാബി ∙ ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ യു.എ.ഇയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ–ഡ്രോൺ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ–ഐഎസ്എസി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ–സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു.
യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ല. വിനോദസഞ്ചാരികളും പ്രവാസികളും വൻ തോതിൽ എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് യു.എ.ഇ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിനും തിരിച്ചടിക്കുമായി നീങ്ങുമെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി. സി.എൻ.എൻ നൽകിയ അഭിമുഖത്തിലാണ് മന്ത്രി യു.എ.ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. പ്രദേശത്ത് സംഘർഷം തുടർന്നാൽ സുരക്ഷാ നടപടികൾ കൂടുതൽ കടുപ്പിക്കുമെന്നും ഭരണകൂടം സൂചിപ്പിച്ചു.











Leave a Reply