കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ചൈനീസ് വെടിവെയ്പ്പില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാലിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

വെടിവെയ്പ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്മേല്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള പ്രകോപനം ഉണ്ടായിരിക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി.സന്തോഷ് ബാബുവാണ് മരിച്ചത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയിലുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975-നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ച് ധാരണയായിരുന്നില്ല. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.

ഇതില്‍ ഗല്‍വാന്‍, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചയായിരുന്നു. ഇരുപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ പിന്‍മാറ്റം വൈകാതെയുണ്ടാകുമെന്നു സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് ചൈന വെടിവെയ്പ്പ് നടത്തിയത്.