തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.

പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.